പാൽവില വർധനയുടെ ഗുണം ലഭിക്കാത്തതിനൊപ്പം കാലിത്തീറ്റവില 40 രൂപ വര്‍ധിപ്പിച്ചതും കർഷകർക്ക് തിരിച്ചടിയാകുന്നു. സർക്കാർ സബ്സിഡി ലഭിക്കാത്ത ചെറുകിട ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
വർഷങ്ങളായി പശുവളർത്തലിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് പത്തനംതിട്ടയിലെ ഉഷയും കുടുംബവും. പാൽവില വർധന ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്ന കർഷകർക്ക് എത്രമാത്രം ഗുണം ചെയ്തുവെന്നറിയാനാണ് ഞങ്ങൾ ഇവരുടെ വീട്ടിലെത്തിയത്.
പാൽചുരത്തൽ കുറഞ്ഞതോടെ തുച്ഛമായ വിലയ്ക്ക് പശുവിനെ വിറ്റു. പകരം അൻപത്തി അയ്യായിരം മുടക്കി ലക്ഷ്മിയെ വാങ്ങി. 15 ലിറ്റർ പ്രതീക്ഷിച്ചിടത്ത് 7 ലിറ്ററിൽ താഴെയാണ് പാൽ കിട്ടുന്നത്.
ഒരാഴ്ചത്തേയ്ക്ക് മാത്രമായി ഒരു പശുവിന് ഒരു ചാക്ക് തീറ്റ വേണ്ടിവരും. പാൽവില വർധിച്ചതിനൊപ്പം 40 രൂപ കാലിത്തീറ്റയ്ക്ക് കൂടിയത് ആരുമറിഞ്ഞില്ല.
കാലിത്തീറ്റയുടെ വില ദിവസേന കൂടുന്ന സാഹചര്യത്തിൽ പാൽവില കൂടിയത് ക്ഷീരകർഷകർക്ക് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ. ഒരു പശുവിനെക്കൊണ്ട് മാത്രം ഉപജീവനം നടത്തുന്നവർക്ക് നഷ്ടങ്ങളുടെ ഗ്രാഫാണുയരുന്നത്.