വിദ്യാർഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കേസിൽ തിരുവനന്തപുരം ലോ അക്കാദമി മുൻപ്രിൻസിപ്പൽ ലക്ഷ്മി നായർ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി ഇതുവരെ ശേഖരിച്ച തെളിവുകളിൽ കാണുന്നതായി പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. ബൈജു അറിയിച്ചു. കേസിനെതിരെ ലക്ഷ്മി നായർ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.
23 സാക്ഷികളുടെ മൊഴിയെടുത്തു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണം. പരാതിക്കാരന്റെ ജാതി സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നു മറ്റൊരു കേസിൽ പൊലീസ് വിശദീകരിച്ചിട്ടുണ്ട്.