കോഴിക്കോട് ∙ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് നേരിട്ടിറങ്ങിയപ്പോൾ നഗരത്തിലെ ഹോട്ടലുകളിൽ അപ്രതീക്ഷിത പരിശോധന. ഇന്നലെ രാവിലെ ബൈപാസിൽ തൊണ്ടയാട്, മലാപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽനിന്ന് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു. മലാപ്പറമ്പിലെ ഐവി 9 റസ്റ്ററന്റ്, തൊണ്ടയാട് ബൈപാസ് ജംക്‌ഷനിലെ ബൈപാസ് തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ബൈപാസിലെ ഓർഡിനറി ഹോട്ടലിന്റെ ലൈസൻസ് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, എച്ച്എസ് പി. ഹരിദാസ്, സീനിയർ എച്ച്ഐ കെ. ശിവദാസ് എന്നിവരാണ് പരിശോധന നടത്തിയത്.
രാവിലെ ഏഴരയ്ക്ക് തുടങ്ങിയ പരിശോധന രണ്ടു മണിക്കൂർ നീണ്ടു. മലാപ്പറമ്പ് ബൈപാസ് ജംക്‌ഷനിലെ ഐവി 9 റസ്റ്ററന്റിൽ നിന്ന് രണ്ടു കിലോഗ്രാം പഴകിയ കോഴിയിറച്ചിയും മസാലക്കൂട്ടും ഏഴു കിലോഗ്രാം ചോറ്, ഒന്നര ലീറ്റർ പഴകിയ കറി എന്നിവയും പിടികൂടിയിട്ടുണ്ട്. ഐവി 9 റസ്റ്ററന്റിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. ബൈപാസ് തട്ടുകടയിൽ നിന്ന് സാലഡ്, മസാലക്കൂട്ട്, ജ്യൂസ് എന്നിവ പിടികൂടി. ഇവരുടെ അടുക്കള വൃത്തിഹീനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഷെഡുകൾ കെട്ടിയുണ്ടാക്കിയതായി കാണപ്പെട്ടതിനാൽ നോട്ടിസ് നൽകിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് കോർപറേഷനും ജില്ലാ ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലും അടുക്കള വൃത്തിഹീനമായി കാണപ്പെട്ടതിനാൽ ഹോട്ടൽ പൂട്ടിച്ചിരുന്നു.
അനധികൃതമായി കെട്ടിയുണ്ടാക്കിയ ഷെഡുകൾ അന്ന് പൊളിപ്പിച്ചിരുന്നു.നിയമത്തെ വെല്ലുവിളിച്ച് വീണ്ടും ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കോർപറേഷൻ അധികൃതർ പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ. ജനത്തിന്റെ ആരോഗ്യത്തേക്കാൾ പ്രധാനമല്ല കുറച്ചാളുകളുടെ കച്ചവടം എന്ന നിലപാടിലാണ് അധികൃതർ. പിന്നീട് അവയെല്ലാം വീണ്ടും കെട്ടിയതായാണ് ഇന്നലെ കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടത്. കഴിഞ്ഞ ദിവസം പരിശോധന നടത്തി പഴകിയ ചപ്പാത്തി പിടികൂടിയ ഹോട്ടൽ പ്യുവർ സൗത്തിൽ നിന്ന് 2000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.