കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യു, ധനകമ്മികൾ കുറഞ്ഞെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. ആഭ്യന്തരവരുമാനത്തിലെ വർധനയല്ല, മറിച്ച് പതിനാലാം ധനകാര്യകമ്മീഷൻ ശുപാർശപ്രകാരം കേന്ദ്രവിഹിതം വർധിച്ചതാണ് ഇതിനുകാരണം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബജറ്റില്‍ അവതരിപ്പിച്ച എണ്‍പത്തിരണ്ടു പദ്ധതികളില്‍ അന്‍പത്തൊന്‍പതും കടലാസിലൊതുങ്ങിയെന്ന് സിഎജി കുറ്റപ്പെടുത്തി. ധനകാര്യമാനേജ്മെന്റിലും ഫണ്ട് വിനിയോഗത്തിലും പാളിച്ചകളുണ്ടായെന്നും നിയമസഭയില്‍വച്ച സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം റവന്യു കമ്മി 9657 കോടിരൂപയും ധനകമ്മി 17818 കോടിരൂപയുമാണ്. ധനകമ്മി 3.6 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായാണ് താഴ്ന്നത്. റവന്യു ചെലവ് 9.7 ശതമാനമാണ്. അഞ്ചുവർഷത്തെ കുറഞ്ഞ വളർച്ചാനിരക്ക്. റവന്യു വരവ് 19 ശതമാനം കൂടി. കേന്ദ്രനികുതി വിഹിതവും ധനസഹായവും വർധിച്ചതാണ് കാരണം. എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള പദ്ധതിയേതര ധനസഹായത്തിൽ കുറവുണ്ടായി. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 3763 കോടി വർധിച്ചെങ്കിലും വളർച്ചാനിരക്ക് 11 ശതമാനം മാത്രമാണ്. സംസ്ഥാനം കടംവാങ്ങിയ തുകയിലേറെയും ഉപയോഗിച്ചത് കടബാധ്യത തിരിച്ചടയ്ക്കാനെന്നും റിപ്പോർട്ട് പറയുന്നു. കടബാധ്യത തവണകളായി അടച്ചുതീർക്കുന്നതിന് രൂപീകരിച്ച ഫണ്ടിലേക്ക് സർക്കാർ പണം നൽകിയില്ല. ഇത് ഭാവിയിൽ തിരിച്ചടിയാകും. വികസന ചെലവും മൂലധന ചെലവും മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞതാണ്. എന്നാൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ചെലവഴിച്ചു. 13 പൊതുമരാമത്ത് ഡിവിഷനുകളിൽ പണി ചെയ്യുന്നതിലെ കാലതാമസവും ചെയ്തുകഴിഞ്ഞ് തുക കൈമാറാതിരിക്കുന്നതും സി.എ.ജിയുടെ ശ്രദ്ധയിൽ പെട്ടു. റോഡ്സ് ഡിവിഷനുകളിൽ നിക്ഷേപിച്ച തുക റോഡുകളുടെ പുനർനിർമാണത്തിന് ഉപയോഗിക്കാറില്ലെന്നും ബിൽഡിങ്സ് ഡിവിഷനിൽ പണി ചെയ്യുന്നതിൽ ക്രമാതീതമായ കാലതാമസമുണ്ടെന്നും കണ്ടെത്തി. സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങിൽ കാലതാമസമുണ്ടായെന്നും സി.എ.ജി വിമർശിച്ചു. സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ധനവിനിയോഗ നിയന്ത്രണത്തിൽ പരാജയമുണ്ടായെന്നും സി.എ.ജി വിമർശിക്കുന്നു.