കിഫ്ബിയെ മാറ്റിനിർത്തിയാൽ താൻ അവതരിപ്പിച്ച ബജറ്റ് പൂജ്യമാണെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. എൻ.ആർ.ഐ ചിട്ടിയിൽ പണമിടുന്ന എല്ലാവർക്കും മടക്കിനൽകാനാകുമെന്നും ധനമന്ത്രി. തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് തോമസ് ഐസക് ബജറ്റിലെ പദ്ധതികളെപറ്റി മനസ് തുറന്നത്.
കിഫ്ബി പാളുമോ? എൻ.ആർ.ഐ ചിട്ടിയിലെ പണം റോഡ് പണിയാനെടുത്താൽ എങ്ങനെ തിരിച്ചുകൊടുക്കും? ധനമന്ത്രിയെ മുന്നിൽകിട്ടിയ വിദ്യാർഥികൾക്ക് ചോദ്യങ്ങളേറെ. കിഫ്ബി മാത്രമല്ല ബജറ്റിലുള്ളതെന്ന് തോമസ് ഐസകിന്റെ മറുപടി. 26500 കോടിരൂപയുടെ പ്ലാൻഫണ്ട് ബജറ്റിലുണ്ട്. വായ്പയെടുക്കാതെ തന്നെ കിഫ്ബിയിൽ പണം വരും.
എൻ.ആർ.ഐ ചിട്ടി സുരക്ഷിതനിക്ഷേപമായിരിക്കും. പതിനായിരക്കണക്കിന് ചിട്ടികളാണ് കെ.എസ്.എഫ്.ഇ നടത്തുന്നതെന്ന് ഓർക്കണം. ഇത്തരം നവീനമാർഗങ്ങൾ സാഹസികമാണെന്ന് സമ്മതിക്കുന്നെന്നും എന്നാൽ അത് താൻ ആസ്വദിക്കുകയാണെന്നും പറഞ്ഞാണ് ധനമന്ത്രി സംവാദം അവസാനിപ്പിച്ചത്.