ദാഹമകറ്റാന്‍ പോലും വെള്ളമെടുക്കാനില്ലാത്ത ഭാരതപ്പുഴയില്‍ ഇരുപത് കുഴൽക്കിണറുകള്‍. പുഴ കയ്യേറി മുപ്പത് ഏക്കറിലേറെ രാമച്ചവും കൃഷി ചെയ്യുന്നു. കുറ്റിപ്പുറം റയിൽവേപാളത്തിനടുത്ത് കേന്ദ്ര ജല കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയ മേഖലയില്‍ കുഴല്‍കിണറുകളില്‍ നിന്ന് പൈപ്പിട്ടാണ് ഞെട്ടിക്കുന്ന ജലചൂഷണം. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.
ഇക്കാണുന്ന നിളയുടെ ഇരുകരകളിലും ജലക്ഷാമം രൂക്ഷമാണ്. കിണറുകളിൽ വെളളമില്ല. പുഴയിലാണെങ്കിൽ അങ്ങിങ്ങു കെട്ടി നിൽക്കുന്ന വെളളം പങ്കിട്ടെടുക്കാനുളള മൽസരത്തിലാണ് മനുഷ്യനൊപ്പം മൃഗങ്ങളും പക്ഷികളുമെല്ലാം. അപ്പോഴാണ് പുഴയുടെ മധ്യഭാഗവും പുഴയോരവും അടക്കം മുപ്പതിലേറെ ഏക്കർ കൈയ്യേറി കുഴൽക്കിണർ ഉപയോഗിച്ച് തോന്നുംപടിയുളള ജലചൂഷണം. പുഴയിൽ നിറയെ കുഴൽക്കിണറുകൾ കാണാം. ആരുടേയും അനുമതിയില്ലാതെ തന്നെ മണൽപ്പരപ്പ് കീറിമുറിച്ച് നിറയെ പി.വി.സി പൈപ്പുകൾകൊണ്ട് നനക്കാനുളള സംവിധാനമൊരുക്കിയിട്ടുണ്ട്. വണ്ണമേറിയ പൈപ്പുവഴി ലക്ഷക്കണക്കിന് ലീറ്റർ ജലമാണ് കുഴൽക്കിണറിൽ നിന്ന് വലിച്ചെടുക്കുന്നത്. പുഴക്ക് മധ്യത്തിലും ഒാരത്തുമുളള രണ്ട് കൃഷിയിടങ്ങളിലും സമൃദ്ധമായി ജലമെത്തിച്ച് നനക്കുന്നു.
ഭാരതപ്പുഴയിൽ ഈ ഭാഗങ്ങളിലൊന്നും ജലസേചന വകുപ്പിന്റെ കിണറുകളിൽ ആവശ്യത്തിന് വെളളമില്ലാത്തതുകൊണ്ട് പമ്പിങ് നിർത്തി വച്ചിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ഭാരതപ്പുഴയിൽ അനുമതിയില്ലാതെ ജലമൂറ്റുന്നതിനും ഒഴുക്ക് തടസപ്പെടുന്നതിനും നിരോധനമേർപ്പെടുത്തിയ ഭാഗത്താണ് ഈ ചൂഷണം.