വേനൽ ശക്തമായി ജലനിരപ്പ് താഴ്ന്നതോടെ തേക്കടിയിൽ ബോട്ടിങ് നിർത്തുന്നു. കെടിഡിസിയും വനംവകുപ്പും വലിയ ബോട്ടുകളുടെ സർവീസ് നിർത്തിവെച്ചു. ചെറിയ ബോട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി.
കെടിഡിസിയും വനംവകുപ്പുമാണ് തേക്കടിയിൽ സഞ്ചാരികൾക്ക് ബോട്ടിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ചെറുതും വലുതും ഉൾപ്പെടെ ആകെ അഞ്ച് ബോട്ടുകൾ അഞ്ച് ട്രിപ്പുകളായി തടാകത്തിൽ സർവീസ് നടത്തും. എന്നാൽ ജലനിരപ്പ് താഴ്ന്നതോടെ 126 പേർക്ക് വീതം സഞ്ചരിക്കാവുന്ന വലിയ രണ്ട് ബോട്ടുകളുടെ സർവീസ് ഇതിനോടകം നിർത്തി. കഴിഞ്ഞ വർഷത്തേക്കാൾ മുപ്പതടി താഴ്ന്ന് 110 അടിയാണ് തേക്കടിയിലെ ജലനിരപ്പ്. ബോട്ട് ചാലുകളിലെല്ലാം അപകട ഭീഷണി ഉയർത്തി മരക്കുറ്റികളും മൺ തിട്ടകളും നിറഞ്ഞു. സഞ്ചാരികളുടെ സുരക്ഷ മുൻ നിർത്തിയാണ് തീരുമാനം.
യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി നിലവിൽ നാല് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. അറുപത് പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 45 പേർക്ക് മാത്രമാണ് പ്രവേശനം. ജലനിരപ്പ് ഇനിയും താഴ്ന്നാല് ബോട്ടിങ് പൂർണമായി നിർത്തും. അവധിക്കാലം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഇത് കാര്യമായ ഇടിവുണ്ടാക്കും.