വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മറ്റ് പാർട്ടികൾ പിളരുമ്പോൾ ബിജെപി വളരുകയാണ്. മൂന്നു ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് സമാപനംകുറിച്ചുകൊണ്ട് കോട്ടയത്തു നടക്കുന്ന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാസ്കാരിക നായകരെ വിമർശിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയവും കൗൺസിലിൽ അവതരിപ്പിച്ചു.
കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രും ഇടതുപക്ഷവും ഡൽഹിയിലെത്തുമ്പോൾ കൈകോർക്കുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസിലായി. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നോട്ടുപിൻവലിക്കലിലൂടെ കേന്ദ്രം ഉദ്ദേശിച്ചത് നടന്നു. വെളിപ്പെടുത്താത്ത പണം ഉൾപ്പെടെ ബാങ്കിലെത്തി. ശക്തമായ പരിശോധന ഇനിയുമുണ്ടാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കൗൺസിലിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ സാസ്കാരി നായകരെയും വിമർശിച്ചിട്ടുണ്ട്. ദലിത് വിഷയങ്ങളിലുള്‍പ്പെടെ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് ആരോപണം കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഇരട്ട നീതിയാണ് പിന്തുടരുന്നതെന്നും ഇത് ഭരണസ്തംഭനത്തിന് കാരണമായെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
എന്തായാലും ദളിത്, ന്യൂനപക്ഷ മേഖലകളെ കൂടുതൽ അടുപ്പിക്കുന്ന തീരുമാനങ്ങൾക്ക് തന്നെയാവും കൗൺസിൽ പ്രാധാന്യം നൽകുക. അതിലൂടെ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് തന്നെയാണ് പാർട്ടി ലക്ഷ്യമിടുന്നതും.