ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവിൽപന ശാലകൾ മാറ്റിസ്ഥാപിക്കുന്ന നടപടി ബവ്റിജസ് കോർപറേഷൻ മരവിപ്പിച്ചു. മദ്യശാലകൾ മാറ്റുന്നതിന് സമയം നീട്ടിച്ചോദിച്ചുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നടപടി വേണ്ടന്നാണ് തീരുമാനം. ബിയർ-വൈൻ പാർലറുകളും ഹോട്ടലുകളും മാറ്റുന്നകാര്യത്തിലും കോടതിവിധിക്കുശേഷമേ തീരുമാനമാകൂ. മദ്യവില്‍പനശാലകള്‍ മാറ്റുന്നതിന് സുപ്രീംകോടതി നല്‍കിയ സമയപരിധി തീരാന്‍ ഒരാഴ്ചമാത്രമാണ് അവശേഷിക്കുന്നത്.
ഇതുപോലെയുള്ള ജനകീയ പ്രതിഷേധമാണ് ചില്ലറ വിൽപനശാലകൾ മാറ്റിസ്ഥാപിക്കുന്നതിന് ബവ്കോയ്ക്ക് പ്രധാന തടസമായത്. പകരം കണ്ടെത്തിയ പുതിയ സ്ഥലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ കഴിയാത്തതോടെ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെയാണ് ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ബവ്കോയുടെ 155 എണ്ണവും കൺസ്യൂമർ ഫെഡിന്റെ 29 എണ്ണവുമാണ് ഇനി മാറ്റിസ്ഥാപിക്കേണ്ടത്. സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത് ഈ മാസം 27 നാണ്. അതിനുശേഷം മാത്രം ഇക്കാര്യത്തിൽ തുടർനടപടി മതിയെന്നാണ് ബവ്കോയുടെ നിലപാടും.
സുപ്രീംകോടതി വിധി എതിരായായൽ നിലവിലുള്ളവയുടെ പ്രവർത്തനം നിർത്തിവെക്കും. അതിനുശേഷം സ്ഥലം കിട്ടുന്ന മുറയ്ക്ക് ഇവ മാറ്റി സ്ഥാപിക്കും. ചില്ലറ വില്പനശാലകൾ പൂട്ടിയാൽ പ്രതിമാസം 600 കോടിയുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നാണ് ബെവ്കോ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ദേശീയപാതയോരത്തുനിന്നുള്ള ബിയർ വൈൻ പാർലറുകൾ ഉൾപ്പെടെയുള്ളവ വിധിയിൽ വരില്ലെന്ന എ.ജിയുടെ നിയമോപദേശം ഉണ്ടെങ്കിലും, ഇക്കാര്യത്തിലും വ്യക്തത കോടതി വരുത്തട്ടേ എന്നതാണ് സർക്കാർ തീരുമാനം.