മലയാളി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. നടിക്കെതിരായ അക്രമം കോടിയേരി പറഞ്ഞതുപോലെ ഒറ്റപ്പെട്ടതല്ല. ഒറ്റപ്പെട്ടതെന്ന് പറയുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സ്ഥിതിയാണ് നാട്ടിലെന്നും പന്ന്യൻ കുറ്റപ്പെടുത്തി.
മലയാളി നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇതുകൊണ്ടുമാത്രം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് പറയാനാകില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്തേതിനേക്കാൾ മികച്ച ക്രമസമാധാന നിലയാണ് നിലവിൽ കേരളത്തിലുള്ളതെന്നും കോടിയേരി അവകാശപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് പന്ന്യൻ ഇപ്പോൾ നൽകിയത്.
സംസ്ഥാനത്തെ പൊലീസിനെതിരെയും സിപിഐ നേതാവ് രംഗത്തെത്തി. സർക്കാർ നിലപാട് മാനിക്കാത്ത പൊലീസുകാരെ പുറത്താക്കണം. സ്വതന്ത്ര പൊലീസെന്നാൽ തോന്നിയത് പോലെ പ്രവർത്തിക്കുന്നവർ എന്നല്ല. പഴയകാല പൊലീസിന്റെ ബീജമുള്ളവർ ഇപ്പോഴും പൊലീസിലുണ്ട്. കേരളത്തെ അധോലോകമാക്കാൻ അനുവദിക്കല്ലെന്നും പന്ന്യൻ പറഞ്ഞു.