ആറ്റിങ്ങൽ∙ അവർ അഞ്ചുപേർ ഉറ്റസൃഹൃത്തുക്കൾ. വീട്ടുകാരും നാട്ടുകാരും അവരെ ഒന്നിച്ചേ കണ്ടിരുന്നുളളൂ. പഠനവും ജോലിയും കറക്കവുമെല്ലാം ഒരുമിച്ചുമാത്രം. മുഹമ്മദ്ഷായും അഹമ്മദ്ഷായും സഹോദരങ്ങളെങ്കിലും അഞ്ചംഗ കൂട്ടായ്മയ്ക്ക് അതൊരിക്കലും തടസ്സമായിരുന്നില്ല. വാമനപുരം നദിയിലെ മുളളിയിൽകടവ് കയം ഇവരിൽ മൂന്നുപേരെ ഒരേസമയം കവർന്നതോടെ തകർന്ന മനസ്സുമായി വീടിന്റെ ഇരുളകങ്ങളിൽ കണ്ണീർവാർക്കുകയാണ് ആഷിക്കും നിയാസും.
ആറ്റിങ്ങൽ ഗവ. ഐടിഐയിൽ വെൽഡർ കോഴ്സ് പൂർത്തീകരിച്ച ഇവരിൽ ഷജറിന് വെൽഡിങ് ജോലി തുടരുന്നതിനു തടസ്സം നേരിട്ടതോടെ അഞ്ചുപേരും കൊല്ലം പരവൂർ ഐടിഐയിൽ മെക്കാനിക്ക് കോഴ്സിനു ചേർന്ന് അതും പൂർത്തീകരിച്ചിരുന്നു. തുടർന്ന്, ജോലിക്കായി അപേക്ഷകൾ അയച്ചു കാത്തിരിക്കുന്നതിന്റെ ഇടവേളയിലാണു ഷജറിന്റെ ബന്ധുവിന്റെ ഫർണിച്ചർ കടയിൽ സഹായത്തിനു പോകാൻ തുടങ്ങിയത്. അതും അഞ്ചുപേരും ഒരുമിച്ച്. കൂട്ടായ്മയുടെ ഉല്ലാസയാത്രകളും ഒരുമിച്ചുതന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതു പോലും ഒരേസമയം.
മക്കളെ കയം കവർന്നതിന്റെ നടുക്കത്തിൽ ഷംസുദീൻ
ആറ്റിങ്ങൽ∙ ഇരുപതു വർഷത്തോളം വളർത്തിവലുതാക്കിയ രണ്ടുമക്കളെയും ഒരേസമയം കയം കവർന്നതിന്റെ നടുക്കത്തിൽ മുഹമ്മദ്ഷായുടെയും അഹമ്മദ്ഷായുടെയും പിതാവ് എ.ഷംസുദീൻ. ഇരട്ടസഹോദരിമാർക്കു താങ്ങും തണലുമാകേണ്ട ജ്യേഷ്ഠൻ നഷ്ടമായതിന്റെ വേദനയിൽ ഷജറിന്റെ കുടുബം. വഞ്ചിയൂരിലെ കടയിലെ ജീവനക്കാരാനായ ഷംസുദീൻ, തന്റെ ചെറുസമ്പാദ്യം മുഴുവൻ ചെലവിട്ടാണു രണ്ടുകുട്ടികളെയും പഠിപ്പിച്ചത്. അവർ ജോലിക്കു കയറി തനിക്കിനി വിശ്രമിക്കാം എന്നാശ്വസിക്കവെയാണു മരണം ഇരുവരെയും കൂടെ കൂട്ടുന്നത്. ഈ ദമ്പതികൾക്ക് മറ്റുമക്കളില്ല. വഞ്ചിയൂർ ജംക്‌ഷനിൽ നിന്ന് ഇടവഴികൾ ഏറെ താണ്ടിയെത്താവുന്ന തയ്ക്കാട്ടുകോണത്തെ ചെറുതുണ്ട് ഭൂമിയിൽ താബൂക്കുകൾ കൊണ്ട് നിർമിച്ച ഇനിയും പണിപൂർത്തീകരിച്ചിട്ടില്ലാത്ത വീട്ടിലാണു താമസം. രണ്ടു മക്കൾ നഷ്ടമായിട്ടും അവർക്കൊരു അപകടം സംഭവിച്ചെന്നേ മാതാവ് റസീനാബീവിക്ക് അറിയാവൂ. രാത്രി വീടിനു മുന്നിൽ ആളുകൂടുന്നത് അവരുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ടിരുന്നു.
നമ്മൾ എവിടെയും ഒന്നിച്ചല്ലേ പോകൂ ഓട്ടോ വിളിക്ക് നമുക്കു പോകാം എന്നുപറഞ്ഞ് ഷംസുദീനോട് മക്കളെത്തേടി പോകാൻ നിരന്തരം ആവശ്യപ്പെടുന്ന മാതാവും, പോകാം നീ സമാധാനിക്ക് എന്നാശ്വസിപ്പിച്ചു വീടിനു പുറത്തിട്ട കസേരയിൽ പുറത്തെ ഇരുട്ടിലേക്കു കണ്ണുംനട്ടിരിക്കുന്ന ഷംസുദീനും ഇന്നലെ ഈ നാടിന്റെ വേദനയും കണ്ണീരുമായി. ഈ വീടിന്റെ മൂന്നാമത്തെ വീടാണു ഷജറിന്റെത്. ആലംകോട് സ്വന്തമായി സ്ഥാപനം നടത്തുന്ന ഷാജഹാന്റെയും പ്രതീക്ഷയായിരുന്നു ഷജർ. വെൽഡിങ് ജോലി കണ്ണിനു തകരാറുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മകനെ വീണ്ടും മെക്കിനിക്ക് കോഴ്സ് പഠിക്കാൻ പരവൂരിലെ ഐടിഐയിൽ ചേർക്കുന്നത്. ഷഹ്നയും ഷംനയുമാണു ഷജറിന്റെ ഇരട്ടസഹോദരിമാർ. സഹോദരന്റെ മരണവിവരം അറിഞ്ഞു മാതാവിന്റെ മടിയിൽ കുഴഞ്ഞുവീണ ഇവരെയും മാതാവിനെയും സമാധാനിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ.
മണലെടുത്തു രൂപപ്പെട്ട കയം നേരത്തേയും ജീവനുകൾ ഇവിടെ അപഹരിച്ചിരുന്നു
ആറ്റിങ്ങൽ∙ വാമനപുരം നദി വറ്റിവരണ്ടു കുടിവെളളപദ്ധതികൾ പ്രവർത്തനസ്തംഭനം നേരിടുന്ന വേളയിൽ, നദിയിൽ മൂന്നുപേർ മുങ്ങിമരിച്ചുവെന്ന വാർത്ത ആദ്യം നാടിന് ഉൾക്കൊളളാൻ കഴിയാത്തതായി. എന്നാൽ, നദിയിൽ ഇന്നും വെളളം അവശേഷിക്കുന്നത് ഇത്തരം കയങ്ങളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ കയങ്ങളിൽ നിന്നു വെളളം പമ്പ്ഹൗസുകളിലേക്ക് എത്തിക്കാൻ വാട്ടർ അതോറിറ്റി പെടാപ്പാടു പെടുകയായിരുന്നു. മഴക്കാലത്ത് 35 അടിയോളം വെളളം ഉയരാറുളള കയമാണിത്. നദിയുടെ അടിത്തട്ടിൽ മണൽ നിക്ഷേപം ഏറ്റവും കൂടിയ സ്ഥലം. അനിയന്ത്രിതമായ മണലൂറ്റാണു നദിയുടെ ഈ മേഖലയിൽ അനവധി കയങ്ങൾ തീർത്തത്. ഇന്നലെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ മുളളിയിൽകടവിലെ കയത്തിൽ ഇപ്പോഴും നാലുമീറ്ററോളം വെളളമുണ്ട്. അതിനെക്കാൾ ഏറെ അപകടം അടിത്തട്ടിലെ ചെളിനിറഞ്ഞ കുഴികൾ. നദിയുടെ മുകൾഭാഗം ഇവിടെ ഏറെ വിശാലമെങ്കിലും അടിത്തട്ടിലേക്കു പോകുമ്പോൾ വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്ന സ്ഥിതി. നേരത്തേയും അനവധി ജീവനുകൾ നദിയിലെ ഇത്തരം കയങ്ങൾ അപഹരിച്ചിട്ടുണ്ട്.