ആറ്റിങ്ങൽ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – ന്യൂഇയർ ബംപർ ആറ്റിങ്ങൽ ഭഗവതി ലോട്ടറിയിൽ വിറ്റ ടിക്കറ്റിന്. നാലുകോടി രൂപ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് മംഗലപുരം ബവ്‌റിജസ് ഔട്ട്‌ലെറ്റിനു മുന്നിൽ വിറ്റതായി ചില്ലറവിൽപനക്കാരൻ പറയുമ്പോഴും കോടിപതി ഇപ്പോൾ കാണാമറയത്ത്. ലോട്ടറി ചില്ലറ വിൽപനക്കാരനായ കിളിമാനൂർ കൊടുവഴന്നൂർ പൊയ്കക്കട പ്ലാവിള വീട്ടിൽ ജെസീം ഭഗവതി ലോട്ടറിയുടെ മുനിസിപ്പൽ ഓഫിസിന് എതിർവശത്തെ മുഖ്യ വിൽപനകേന്ദ്രത്തിൽനിന്നു വിൽപനയ്ക്കായി വാങ്ങിയ 10 ടിക്കറ്റുകളിലാണ് ഭാഗ്യദേവത ഒളിച്ചിരുന്നത്. രണ്ടുമാസം മുമ്പാണ് ഒന്നാം സമ്മാനാർഹമായ എക്സ്ആർ 687009 നമ്പർ ടിക്കറ്റ് വിൽപന നടത്തിയത്.
മംഗലപുരം ബവ്‌റിജസ് ഔട്ട്‌ലെറ്റിനു മുന്നിലാണു വിറ്റതെങ്കിലും സമ്മാനാർഹമായ ടിക്കറ്റ് ആർക്കാണു കൊടുത്തതെന്നു ജെസീമും ഓർക്കുന്നില്ല. ഇതുൾപ്പെടെ 90 പുതുവത്സര ബംപർ ടിക്കറ്റുകളാണു വിൽപന നടത്തിയത്. നേരത്തേ ആറ്റിങ്ങലിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ ജോലിനോക്കിയിരുന്ന ജെസീം അതുപേക്ഷിച്ചാണു രണ്ടുവർഷം മുമ്പു ലോട്ടറി ചില്ലറ വിൽപന ആരംഭിച്ചത്.
മുമ്പു ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നെങ്കിലും വൻ സമ്മാനം ഇതാദ്യം. ഒന്നാം സമ്മാനാഹർമായ ടിക്കറ്റ് വിറ്റയാൾക്ക് ഏജന്റ്സ് ബോണസായി പത്തു ശതമാനം തുകയായ 40 ലക്ഷം രൂപ ടിഡിഎസ് കഴിച്ചു ലഭിക്കും. ബോണസ് തുക ജെസീമിനു തന്നെ നൽകുമെന്നു ഭഗവതി ലോട്ടറി ഏജൻസി ഉടമ തങ്കരാജ് അറിയിച്ചു. രണ്ടുകോടിയുടെ മൺസൂർ ബംപർ, 2015ലെ ഏഴുകോടിയുടെ ഓണം ബംപർ എന്നിവയും ഇതേ ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റുകൾക്കായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക http://localnews.manoramaonline.com/home.html