ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന ഇടമലക്കുടിയിൽ ആശുപത്രി നിർമിക്കാൻ സർക്കാർ തീരുമാനം. ഒരു കോടി 22 ലക്ഷം രുപ ആശുപത്രിക്കായി അനുവദിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
ശിശു മരണങ്ങൾ തുടർച്ചയായി ആവർത്തിക്കുന്നതിന്റെ കാരണം തേടിയാണ് മനോരമ ന്യൂസ് സംഘം ഇടമലക്കുടിയിൽ എത്തിയത്. 26 കുടികൾക്കായി ആകെയുള്ളത് ഒരു ആരോഗ്യ കേന്ദ്രം മാത്രം. ഡോക്ടറില്ലാത്തതിനാൽ ചികിത്സയുമില്ല. അത്യാഹിതം സംഭവിച്ചാൽ രോഗിയെ നാൽപത് കിലോമീറ്ററിലേറെ ചുമന്ന് ആശുപത്രിയിലെത്തിക്കണം. മനോരമ ന്യൂസ് പുറത്തുവിട്ട ദുരിത കാഴ്ചകളാണ് സർക്കാരിന്റെ കണ്ണു തുറപ്പിച്ചത്.
ആശുപത്രാക്കായി പഞ്ചായത്ത് 22 ലക്ഷം രൂപയും നീക്കിവെച്ചു. ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കും. ഇടമലക്കുടിയിലേക്ക് ഒരു റോഡ് നിർമിക്കുന്നതിന്റെ ആവശ്യകതയും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇടമലക്കുടിയുടെ പ്രശ്നങ്ങൾ ചർച്ച ചെയാൻ മുഖ്യമന്ത്രിയും അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ട്.