കൊച്ചിയിൽ യുവനടി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിനിരയായ സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി നിർമാതാവ് ആന്റോ ജോസഫ് രംഗത്ത്. താൻ അവിടെ ചെല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പൾസർ സുനിയെ വിളിച്ചതെന്തിനാണെന്നും ആന്റോ ജോസഫ് വെളിപ്പെടുത്തുന്നു.
‘‘രാത്രിയാണ് ലാൽ എന്നെ വിളിക്കുന്നത്. അപ്പോൾ ഫോൺ സൈലന്റ് ആയിരുന്നു. പിന്നീട് രൺജി പണിക്കർ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്നും െപട്ടന്ന് ലാലിന്റെ വീട്ടിലേക്ക് എത്തണമെന്നും പറയുന്നത്. അങ്ങനെ ഞാൻ സ്ഥലം എംഎൽഎ പിടി തോമസിനെയും കൂട്ടി ലാലിന്റെ വീട്ടിലെത്തുകയായിരുന്നു.’’
‘‘അവിടെ മാർട്ടിന്‍ എന്ന ഡ്രൈവറും പൊലീസും ഉണ്ടായിരുന്നു. മാർട്ടിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പിടി തോമസ് എംഎൽഎയാണ് മാർട്ടിനിൽ നിന്നും പൾസർ സുനിയുടെ നമ്പർ മേടിക്കുന്നത്. അങ്ങനെ എന്റെ ഫോണിൽ നിന്ന് സുനിയെ വിളിച്ചു. ആദ്യ രണ്ടുതവണ വിളിച്ചപ്പോഴും എടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അതേ നമ്പറിൽ നിന്ന് തിരിച്ചുവിളിച്ച് ‘ആരടാ എന്നുചോദിച്ചു. ‘ഞാൻ ആന്റോയാടാ’ എന്നു പറഞ്ഞതും ഫോൺ കട്ട് ചെയ്യുകയായിരുന്നു. ’’ ആന്റോ ജോസഫ് പറയുന്നു.
അപ്പോള്‍ തന്നെ ഈ വിവരം പൊലീസിന് കൈമാറി. നമ്പർ ട്രെയ്സ് ചെയ്താല്‍ സുനി എവിടെ ഉണ്ടെന്ന് കണ്ടുപിടിക്കാമെന്നും പറഞ്ഞു. വീണ്ടും വിളിച്ച് എസിപിക്കു ഫോൺ കൈമാറി. എന്നാൽ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോൺ ബന്ധം വിച്ഛേദിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.