അരിവില നിയന്ത്രിക്കാൻ സപ്ലൈകോയുടെ ആന്ധ്രഅരിയെത്തി.കിലോയ്ക്ക് 42 രൂപയാണ് വില.മുന്തിയ ഇനം ജയ അരിയായതിനാൽ ഇതിലും വില കുറച്ച് വിൽക്കാനാകില്ലെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.അതേസമയം പൊതുവിപണിയിൽ ജയ അരിയ്്ക്ക് 54 രൂപയായി.
തിരുവനന്തപുരത്തിന് പുറമെ കോട്ടയം, തൃപ്പൂണിത്തുറ,കൊട്ടാരക്കര എന്നിവിടങ്ങളിലായി 88 ടൺ അരിയാണ് എത്തിച്ചിരിക്കുന്നത്.മാവേലി സ്റ്റോർ അടക്കം സപ്ലൈകോയുടെ എല്ലാ വിതരണ കേന്ദ്രത്തിലും ലളിതബ്രാൻഡ് ജയ അരി അടുത്തദിവസം മുതൽ ലഭിക്കും.കിലോയ്ക്ക് 42 രൂപ കൊടുക്കണമെന്ന് മാത്രം.ടെൻഡറില്ലാതെ നേരിട്ടെടുത്ത അരിയായതിനാലും മുന്തിയ ഇനമായതിനാലും ഇതിലും വിലകുറച്ച് വിതരണം ചെയ്യാനാവില്ലെന്ന് ഭക്ഷ്യമന്ത്രി.25 രൂപയ്ക്കുള്ള ജയഅരി നിലവിൽ വിതരണം ചെയ്യുന്നുണ്ടല്ലോയെന്നും മന്ത്രി ന്യായീകരിക്കുന്നു
അരിക്കടകൾ വഴി വിതരണം ചെയ്യുന്നത് ഗുണനിലവാരം കുറഞ്ഞ ജയഅരിയാണന്ന ആക്ഷേപം നിലനിൽക്കെയാണ് മന്ത്രിയുടെ പ്രസ്താവന.ആയിരം ടൺ ലളിത ബ്രാൻഡ് അരിയ്ക്കാണ് ആന്ധ്രയിൽ ഒാർഡർ നൽകിയിരിക്കുന്നത്.അതേസമയം ഒരാഴ്ചയ്ക്കിടെ ജയ അരിയ്ക്ക് പൊതുവിപണിയിൽ എട്ടുരൂപയാണ് കൂടിയത്.ഈ സാഹചര്യത്തിൽ കൂടിയ അരിയെത്തിച്ചാൽ എത്രത്തോളം വിപണിവില പിടിച്ചുനിർത്താനാകുമെന്നും സംശയമുണ്ട്.