മുക്കാട്ടുകരയിലെ പാ ടത്ത് അനാക്കോണ്ടയെ കണ്ടെത്തിയതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. മരത്തിൽ ചുറ്റിവരിഞ്ഞു കിടക്കുന്ന ഭീമൻ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമായാണു വൻതോതിൽ പ്രചരിക്കുന്നത്.അനാക്കോണ്ടയാണിതെന്നും മുക്കാട്ടുകര നിവാസികൾ ജാഗ്രത പുലർത്തണമെന്നുമാണു വിഡിയോ പ്രചാരണത്തിന്റെ ഉള്ളടക്കം. എന്നാൽ, മുക്കാട്ടുകരയിൽ ഇങ്ങനെയൊരു പാമ്പിനെ കണ്ടെത്തിയെന്നതു വ്യാജ പ്രചാരണമാണെന്നും അനാക്കോണ്ട കേരളത്തിലെ കാലാവസ്ഥയിൽ ജീവിക്കില്ലെന്നും ഭയക്കേണ്ടതില്ലെന്നും വനംവകുപ്പ് അറിയിച്ചു.
രണ്ടു ദിവസമായി വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വൻതോതിൽ പ്രചരിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണീ വിഡിയോ ദൃശ്യങ്ങൾ. മുക്കാട്ടുകരയിലെ പാടത്തോടു ചേർന്നുള്ള കുളത്തിൽനിന്നു പകർത്തിയെന്ന അടിക്കുറിപ്പോടെയാണു വിഡിയോ. 25 അടി നീളവും 300 കിലോ ഭാരവുമുള്ള ഈ പാമ്പ് അനാക്കോണ്ട തന്നെയെന്ന് അടിക്കുറിപ്പിൽ പറയുന്നു. എന്നാൽ, വ്യാജ വിഡിയോ ആണു പ്രചരിക്കുന്നതെന്നും ആരും ഭയചകിതരാകേണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഇങ്ങനെയൊരു പാമ്പിനെ മുക്കാട്ടുകരയിലോ പരിസരത്തോ കണ്ടെത്തിയിട്ടില്ല.
ഒന്നുകിൽ ഏതെങ്കിലും വിദേശരാജ്യത്തെ മൃഗശാലകളിൽ വളരുന്ന പാമ്പ് ആയിരിക്കാം ഇത്. അല്ലെങ്കിൽ വ്യാജമായി സൃഷ്ടിച്ചതാകാം. ഇതേക്കുറിച്ചു വിദഗ്ധർ പറയുന്നതിങ്ങനെ:‘മുക്കാട്ടുകരയിൽ അങ്ങനെയൊരു പാമ്പിനെ കണ്ടതായി വിവരമില്ല. വ്യാജ വിഡിയോ സൃഷ്ടി ആകാനാണു സാധ്യത.’ – വനംവകുപ്പ് റേഞ്ചർ, പട്ടിക്കാട്.‘മുക്കാട്ടുകരയിൽ ഇത്ര വലുപ്പമുള്ള പാമ്പ് ഉള്ളതായി വിശ്വസിക്കുന്നില്ല. അങ്ങനെയൊരു കാര്യം ഇതേവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അനാക്കോണ്ടയാണെന്ന പ്രചാരണം വിഡ്ഢിത്തം.’ – എൽത്തുരുത്ത് സേവ്യർ, വനം, വന്യജീവി വിദഗ്ധൻ.‘അനാക്കോണ്ട കേരളത്തിലെ ചൂടേറിയ കാലാവസ്ഥയിൽ ജീവിക്കില്ല. മൃഗശാലകളിൽ അനാക്കോണ്ടയെ വളർത്തുന്നതു പോലും ശീതീകരിച്ച കൂടുകളിലാണ്. വ്യാജ വിഡിയോ ആണിത്.’ – തൃശൂർ മൃഗശാല സൂപ്രണ്ട്.