ചിങ്ങോലി ഗ്രാമത്തിൽ ലക്ഷ്മിയെ ഓർത്തുള്ള തേങ്ങലുകൾ അടങ്ങിയിട്ടില്ല. ശങ്കരമംഗലം വീട്ടിലേക്കുള്ള വഴി നിറയെ ആ ചിരിക്കുന്ന മുഖം ഫ്ലെക്സുകളിലും പോസ്റ്ററുകളിലും നിറഞ്ഞു നിൽക്കുന്നു. ഇവിടെ ഓരോരുത്തരുടെയും മനസ്സു നിറയെ ലക്ഷ്മിയുടെ മുഖത്തെ വിടർന്ന പുഞ്ചിരിപ്പൂക്കളാണ്. പക്ഷേ, ആ ഓർമകൾ ഏവർക്കും ഹൃദയം നുറുങ്ങുന്ന വേദനയാണിപ്പോൾ.
‘അത്താഴ പൂജ കഴിഞ്ഞുവല്ലോ, കൃഷ്ണനാട്ടം കളി തീർന്നുവല്ലോ, കളിവിളക്കണഞ്ഞു, ദീപങ്ങൾ മിഴിപൂട്ടി...’ ആരുടെയോ മൊബൈൽ ഫോണിൽ നിന്നു ലക്ഷ്മി പാടിയ ഗാനം ഉയർന്നു. ശരിയാണ്, ഈ വീട്ടിലെ ദീപമാണു മിഴിപൂട്ടിയത്. നാലുനാൾ മുൻപു വരെ തെളിഞ്ഞു നിന്ന നിറദീപം.
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ സീനിയർ വിദ്യാർഥിയാൽ ദാരുണമായി കൊല ചെയ്യപ്പെട്ട കെ.ലക്ഷ്മി (21) ഇന്നലെ തിരികെ വരേണ്ടതായിരുന്നു ശങ്കരമംഗലത്തേക്ക്. വരുമ്പോൾ കൊണ്ടുപോകാൻ വാങ്ങിവച്ച പുസ്തകങ്ങൾ ആർക്കുവേണ്ടിയെന്നില്ലാതെ കാത്തിരിക്കുന്നു. അവൾ വായിച്ചുതീർത്ത പുസ്തകങ്ങൾ മൂന്ന് അലമാര നിറയെയുണ്ട്. വിവിധ മൽസരങ്ങളിൽ വാങ്ങിക്കൂട്ടിയ സമ്മാനങ്ങൾ മറ്റൊരു അലമാരയിൽ.
കൊച്ചിയിൽ നിന്ന് ഇന്നലെ ഒരു സ്ത്രീ വന്നിരുന്നു ലക്ഷ്മിയുടെ അമ്മയെ കാണാൻ. രക്തബന്ധം കൊണ്ടല്ല, അമ്മയുടെ ഹൃദയവേദന മനസിലാക്കിയെത്തിയ നൂറുകണക്കിനാളുകളിലൊരാൾ. ലക്ഷ്മി കുട്ടിക്കാലം മുതൽ പഠിച്ച സ്കൂളുകളിലെ അധ്യാപകർ, സഹപാഠികൾ, കോളജിലെ സഹപാഠികളും അധ്യാപകരും സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ.
ലക്ഷ്മി ഒരിക്കലും തെറ്റു ചെയ്യില്ലെന്നു ഉറപ്പുള്ളവർ. ആരെല്ലാം എത്തിയിട്ടും ആശ്വസിപ്പിച്ചിട്ടും മകളെ നഷ്ടപ്പെടേണ്ടി വന്ന അച്ഛൻ കൃഷ്ണകുമാറിന്റെയും അമ്മ ഉഷാറാണിയുടെയും കണ്ണീർ ഇനിയും തോർന്നിട്ടില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും വേദനയും. ലക്ഷ്മിയുടെ മേൽ പെട്രോളൊഴിച്ചു തീ കൊളുത്തിയ ആദർശിന് അവളുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ലെന്നു ലക്ഷ്മിയുടെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം തീർത്തു പറയുന്നു.
അയാളുടെ ശല്യം ചെയ്യലിനെപ്പറ്റി ലക്ഷ്മി പല തവണ വീട്ടുകാരോടു പരാതി പറഞ്ഞിട്ടുണ്ടെന്നും അവർ വിശദീകരിക്കുന്നു. ‘ആരെങ്കിലും വന്നു പ്രണയമാണെന്നു പറഞ്ഞാൽ അവൾ അംഗീകരിക്കണോ? അതു നിരസിച്ചതാണോ അവൾ ചെയ്ത തെറ്റ്? അതിന് ഒരു പാവം കുട്ടിയെ പച്ചയ്ക്കു പെട്രോളൊഴിച്ചു കത്തിക്കണോ ? ആ ക്യാംപസിലെങ്ങനെ പെട്രോളുമായി ഒരാൾക്കു കയറിച്ചെല്ലാൻ കഴിഞ്ഞു? –ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമില്ല.
‘എന്റെ മോള് നല്ലവളായിരുന്നു. നാട്ടിലോ അവളുടെ കോളജിലോ ചോദിച്ചു നോക്ക്. പാട്ടുകാരിയായിരുന്നു. കവിതയെഴുതുമായിരുന്നു. യൂണിവേഴ്സിറ്റി റാങ്ക് ജേതാവായിരുന്നു. പിജിക്കു ഡൽഹിയിൽ ചേർന്നിട്ടു സിവിൽ സർവീസ് അക്കാദമിയിൽ പഠിക്കണമെന്ന ആഗ്രഹവുമായി നടന്ന കുട്ടിയാണ്. – ഉഷാറാണിയുടെ വാക്കുകൾ ഇടറി.
ദുരന്തമറിഞ്ഞ് അധികാര സ്ഥാനത്തിരിക്കുന്നവർ ആശ്വസിപ്പിക്കാനെത്തിയില്ലെന്ന പരിഭവം പലർക്കുമുണ്ട്. ‘രാഷ്ട്രീയ പാർട്ടികൾ ഒരാളെ വെട്ടിക്കൊന്നാൽ മന്ത്രിമാരും നേതാക്കളും വീട്ടിൽനിന്നിറങ്ങില്ലല്ലോ. ഞങ്ങളുടെ കുഞ്ഞിന് ഇൗ ദുരന്തമുണ്ടായിട്ട് , മൂന്നു മന്ത്രിമാരുള്ള ഇവിടെ നിന്ന് ഒരാൾ പോലും എത്തിയില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ആരും വന്നില്ല’–ഒരു ബന്ധു പറഞ്ഞു.
ലക്ഷ്മിയെ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റു മരിച്ച യുവാവിന്റെ മരണമൊഴിയായി പുറത്തു വന്നതു തെറ്റിദ്ധാരണാജനകമാണെന്നും അതിൽ പറയുന്ന കാര്യങ്ങൾ അവാസ്തവമാണെന്നും ബന്ധുക്കൾ പറയുന്നു.‘ലക്ഷ്മിയെ കൊലപ്പെടുത്തിയ യുവാവിന്റെ നിലപാടു തെറ്റാണെന്ന് അയാളുടെ കൂട്ടത്തിലുള്ളവർ തന്നെ കായംകുളം സിഐയുടെ മുന്നിൽ മുമ്പ് സമ്മതിച്ചിരുന്നതാണ്.കൊലപാതകം നടന്നദിവസം കോളജിൽ പരീക്ഷയില്ലായിരുന്നു.
ലക്ഷ്മി അവിടെയുണ്ടെന്നു അയാൾ ആരെയോ വിളിച്ച് അന്വേഷിച്ചിട്ടുണ്ട്. ആരോ സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. അത് ആരാണെന്ന് അന്വേഷിക്കണം. പ്രതി മരിച്ചതുകൊണ്ട് അന്വേഷണം നിർത്താൻ പാടില്ല. സംഭവം അന്വേഷിക്കണം ,സത്യം പുറത്തു കൊണ്ടു വരണം’– ലക്ഷ്മിയുടെ കുടുംബം ആവശ്യപ്പെടുന്നത് ഇതാണ്.
തെറ്റായ പ്രചാരണങ്ങളിൽ നിന്നു ലക്ഷ്മിയുടെ ആത്മാവിനു മോചനം കിട്ടാൻ, കളങ്കമില്ലാത്ത ജീവിതത്തിനു ശേഷം അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവൾക്ക് മരണാനന്തരമെങ്കിലും നീതി കിട്ടാൻ, ഇതു വേണമെന്നു വീട്ടുകാരും നാട്ടുകാരും കരുതുന്നു.