ഫോണിൽ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന് ആരോപണമുയർന്നതിനു പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവച്ചു. രാജിവയ്ക്കുന്നത് കുറ്റസമ്മതത്തിന്റെ ഭാഗമായിട്ടല്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതിനാണ് രാജി. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. സഹായം അഭ്യർഥിക്കുന്നവരോടു നല്ല രീതിയിൽ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. ഏത് ഏജൻസിയെക്കൊണ്ടു വേണമെങ്കിലും അന്വേഷിപ്പിക്കാം. ആരോപണത്തിലെ ശരിതെറ്റുകൾ കണ്ടെത്തണം. പാർട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ട്. ആരെയും കുറ്റപ്പെടുത്താനില്ല. അണികളോടുള്ള വിശ്വാസ്യത നിലനിർത്തേണ്ടതുണ്ട്. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. നിരപരാധിത്വം ജനങ്ങളെ അറിയിക്കും. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്തു തുടർന്നു കൊണ്ട് അന്വേഷണം നേരിടുന്നത് ശരിയല്ല. അതിനാലാണ് രാജിവച്ചതെന്നും ശശീന്ദ്രൻ പറഞ്ഞു.
ശശീന്ദ്രനെതിരായ ആരോപണം ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവശവും പരിശോധിച്ച ശേഷം നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശീന്ദ്രൻ കുറ്റക്കാരനാണെങ്കിൽ ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഈ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു മലയാളം ടിവി ചാനലാണ് മന്ത്രിയുടേതെന്ന് ആരോപിച്ച് അശ്ലീല ഓഡിയോ സംഭാഷണം പുറത്തുകൊണ്ടുവന്നത്.
പിണറായി മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് എം.കെ.ശശീന്ദ്രൻ. നേരത്തെ ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയനായതിനെ തുടർന്ന് വ്യവസായ, കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ രാജിവച്ചിരുന്നു.
Advertisement