മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാർലമെന്റിൽ കുഴഞ്ഞുവീണ അഹമ്മദിനെ ഉടൻ രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. പുലർച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ എട്ടു മുതൽ 12 വരെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തിൽ കരിപ്പൂരിലേക്കു പുറപ്പെടും. വൈകിട്ടു കരിപ്പൂർ ഹജ് ഹൗസിലും തുടർന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദർശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. കബറടക്കം നാളെ കണ്ണൂരിൽ.
25 വർഷം ലോക്സഭാഗംവും 18 വർഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വർഷങ്ങളിൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ അഞ്ചുവർഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സർക്കാരിൽ റയിൽവേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോർഡിന് ഉടമയാണ്. പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതൽ 2014 വരെയുള്ള വിവിധകാലങ്ങളിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. കണ്ണൂർ നഗരസഭാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളുടെ സ്നേഹമേറ്റു വാങ്ങിയ ഇന്ത്യയുടെ പ്രതിനിധിയായി രാജ്യാന്തര നയതന്ത്രമേഖലയിൽ അറിയപ്പെടുന്ന അഹമ്മദ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഊഷ്മള ബന്ധത്തിൽ ചരിത്രപരമായ പങ്കുവഹിച്ചയാളാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗൾഫ് സന്ദർശനം മുതൽ ഗൾഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. 2004ൽ ഇറാഖിൽ ഇന്ത്യക്കാരെ ബന്ദിയാക്കിയപ്പോൾ ഇടപെടുകയും ഗൾഫ് രാജ്യങ്ങളിൽ കടുത്ത തൊഴിൽനിയമങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോൾ അയവുണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്തത് അഹമ്മദിന്റെ നയതന്ത്രനീക്കങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയിൽനിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു. ഇസ്‌ലാംമത വിശ്വാസികളുടെ പരിപാവന പ്രാർഥനാേഗഹമായ മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ അപൂർവം നേതാക്കളിലൊരാളായിരുന്നു അഹമ്മദ്. ഇന്ത്യയിൽനിന്നുള്ള ഹജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ പങ്കുവഹിച്ചു.
തലശേരി ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലിഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1938 ഏപ്രിൽ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദിന്റെ ജനനം. അഭിഭാഷക ബിരുദം മാറ്റിവച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഭാര്യ സുഹറ 1999ൽ കാറപകടത്തിൽ മരിച്ചു. മക്കൾ: റയീസ് അഹമ്മദ് (ദുബായ്), നസീർ അഹമ്മദ് (ബഹറൈൻ), ഡോ. ഫൗസിയ ഷർസാദ് (പ്രഫസർ, ദുബായ് വിമൻസ് മെഡിക്കൽ കോളജ്). മരുമക്കൾ: നിഷാം റയീസ്, നൗഷീൻ നസീർ, ഡോ. ബാബു ഷർസാദ് (ദുബായ് മെഡികെയർ സിറ്റിയിൽ നെഫ്രോളജിസ്റ്റ്).