യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ രൂക്ഷമായി അപലപിച്ച് നടൻ മോഹൻലാൽ. ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഇത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാൽ മാത്രം പോര. മൃഗങ്ങളേക്കാൾ മോശമായ, ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത്തരം മനസ്സുള്ളവർക്ക് അതൊരു പാഠമായിരിക്കണം. എനിക്കവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഇനി ഇത്തരം ക്രൂരതകൾ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണം. ഈ വിഷമഘട്ടത്തിൽ എന്റെ ഹൃദയം അവൾക്കൊപ്പമുണ്ട്. നീതി ഒട്ടും വൈകാതിരിക്കട്ടെ.– മോഹൻലാൽ കുറിച്ചു. സിനിമാരംഗത്തു നിന്നു നിരവധിയാളുകൾ നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.