യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് സംഭവത്തിന് നേതൃത്വം നൽകിയ പൾസർ സുനി പറഞ്ഞതായി നടി പൊലീസിൽ മൊഴി നൽകി. സഹകരിച്ചില്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകും. തമ്മനത്തെ ഒരു പ്രമുഖ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും നടി പൊലീസിന് മൊഴി നൽകി.
തമ്മനത്തെ ഫ്ലാറ്റിൽ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും അക്രമികൾ നടിയെ ഭീഷണിപ്പെടുത്തി. നടിയെ പിന്തുടർന്ന സുനിയും സംഘവും നടിയുടെ കാറിൽ വാഹനം ഇടിപ്പിച്ചു. പിന്നീട് നടിയുടെ ഡ്രൈവറെ കയ്യേറ്റം ചെയ്ത് സുനിയും സംഘവും നടിയുടെ കാറിൽ കയറി. മുഖം മറച്ചാണ് സുനി കാറിൽ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോൾ നടി സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്നു ചോദിച്ചപ്പോഴാണ് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്നും പറഞ്ഞത്.
നടിയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ്. ഇപ്പോൾ പിടിയിലായവർക്ക് സംഭവത്തിന്റെ യഥാർഥ സ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്നത് പൾസർ സുനിക്കാണ്. 30 ലക്ഷം രൂപയാണ് കൂട്ടുപ്രതികൾക്ക് സുനി വാഗ്ദാനം ചെയ്തത്. ഇത് നടിയെ ഭീഷണിപ്പെടുത്തി വാങ്ങാനായിരുന്നു പദ്ധതിയെന്നും അറസ്റ്റിലായവർ വെളിപ്പെടുത്തിയിരുന്നു.