നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഫോൺ ഗോശ്രീ പാലത്തിൽനിന്ന് താഴേക്കെറിഞ്ഞെന്നാണ് സുനി മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തുന്നത്. നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചിൽ. പാലത്തിന്റെ മധ്യഭാഗത്തുവച്ച് ഫോൺ വെള്ളത്തിലേക്ക് എറിഞ്ഞെന്നാണ് സുനിയുടെ മൊഴി. നല്ല അടിയൊഴുക്കുള്ള ഭാഗമാണിത്.
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറസ്റ്റു ചെയ്ത് ആറു ദിവസമായിട്ടും ദൃശ്യങ്ങൾ സംബന്ധിച്ച് യാതൊരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം സുനി ഇതുവരെ നൽകിയിട്ടുമില്ല. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുക, നടിയുടെ ദൃശ്യങ്ങളെ കുറിച്ചുള്ള മൊഴികൾ മാറ്റി പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണു ചോദ്യം ചെയ്യലിൽ ഉടനീളം സുനിൽ പയറ്റുന്ന തന്ത്രം.
കീഴടങ്ങാനെത്തിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫോൺ ഓടയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനിയുടെ ആദ്യമൊഴി. പിന്നീട് ഇതുപലവട്ടം മാറ്റിപ്പറയുകയും ചെയ്തു. അതേസമയം, ദൃശ്യങ്ങളടങ്ങിയ ഫോൺ കൊച്ചിയിലെ അഭിഭാഷകനു കൈമാറിയെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അതേപടിയാണോ ദൃശ്യങ്ങളുടെ പകർപ്പാണോ കൈമാറിയതെന്നു വ്യക്തമല്ല.
സുനിലും കൂട്ടാളി വിജീഷും കീഴടങ്ങാൻ കോടതിയിൽ എത്തിയതിന്റെ തലേന്നു രാത്രി ദൃശ്യങ്ങൾ അഭിഭാഷകനു കൈമാറിയെന്നാണ് അനുമാനം. ഇതുസംബന്ധിച്ചു സുനിലിന്റെ വ്യക്തമായ മൊഴി ലഭിച്ചിട്ടില്ല.