നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ചു ദൃശ്യങ്ങൾ പകർത്താൻ നടി സഞ്ചരിച്ച കാറിനെ പിൻതുടർന്നതു മൂന്നു വാഹനങ്ങളെന്നു പൊലീസിനു വിവരം ലഭിച്ചു. ഒരു വാഹനം മാത്രമാണു നടിയെ പിൻതുടർന്നതെന്ന മൊഴികളിൽ അറസ്റ്റിലായ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ഉറച്ചുനിൽക്കുമ്പോഴാണു മറ്റു രണ്ടു വാഹനങ്ങളുടെ വിവരം പൊലീസിനു ലഭിച്ചത്. ദേശീയപാതയിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ ഈ വാഹനങ്ങൾ പതിഞ്ഞിട്ടുണ്ട്. സുനിൽകുമാർ സഞ്ചരിച്ച വാഹനത്തിനു പിന്നിലും നടി സഞ്ചരിച്ച കാറിനു മുന്നിലുമായാണ് ഇവ നീങ്ങിയത്.
കേസിൽ സുനിലിനൊപ്പം അറസ്റ്റിലായ ഗുണ്ടകൾക്കു മറ്റു രണ്ടു വാഹനങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. എന്നാൽ സുനിലിന് ഇക്കാര്യം വ്യക്തമായി അറിവുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. ഈ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരുടെ വിവരം പുറത്തുവരാതിരിക്കാനുള്ള ശ്രമമാണു സുനിലിന്റെ മൊഴികളിൽ ഉടനീളം കാണുന്നത്. സുനിൽ ഒഴികെയുള്ള മറ്റു പ്രതികൾ പോലും അറിയാതെ രണ്ടു വാഹനങ്ങൾ കൂടി നടിയുടെ കാറിനു മുന്നിലും പിന്നിലും നീങ്ങിയെന്ന രഹസ്യവിവരം സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചു സൂചന നൽകുന്നതാണ്. അറസ്റ്റിലായ പ്രതികളിൽ തമ്മനം മണികണ്ഠനു മാത്രമാണു കാറിനുള്ളിൽ നടന്ന അതിക്രമത്തെ കുറിച്ചു നേരിട്ട് അറിയാവുന്നത്. നടിയെ സുനിൽ ഉപദ്രവിക്കുമ്പോൾ കാർ ഓടിച്ചിരുന്നതു മണികണ്ഠനാണ്. പിറ്റേന്നു രാവിലെ സമൂഹ മാധ്യമങ്ങളിൽ നിന്നാണു നടിയെ സുനിൽ ഉപദ്രവിച്ച കാര്യം മനസ്സിലാക്കിയതെന്നു മറ്റു പ്രതികൾ മൊഴി നൽകി.
സംഭവത്തിന്റെ പൂർണ വിവരങ്ങൾ സുനിൽകുമാറിന്റെ മാത്രം അറിവിൽ ഒതുക്കിനിർത്തിയാണു കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. ഗുണ്ടകളായ വടിവാൾ സലിം, പ്രദീപ്, വിജീഷ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചില്ല. എല്ലാം അറിയാവുന്ന സുനിൽകുമാറിനെ കൊണ്ടു സത്യം പറയിക്കാനുള്ള നീക്കങ്ങൾ ഇതുവരെ ഫലം കണ്ടില്ല. മൂന്നു ദിവസം കൂടിയാണ് ഇയാളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പൊലീസിന് അനുവാദമുള്ളത്. സുനിലിന്റെ മനസ്സിലുള്ള രഹസ്യങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസന്വേഷണം ഏതാണ്ട് അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണു പൊലീസ്.