നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ പിടിക്കാനുള്ള പൊലീസിന്റെ നെട്ടോട്ടം തുടരുന്നു. അതിനിടെ പ്രധാന പ്രതി പൾസർ സുനിയെ കണ്ണൂരിലെ സി പി എം നേതാക്കൾ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമെന്നായിരുന്നു സിപിഎം ന്റെ മറുപടി.
സുനിയുടെ ചിത്രവുമായി സംസ്ഥാന മൊട്ടുക്കും പരിശോധനകൾ തുടരുന്നതിനപ്പുറം സുനിയുടെ ഒളിയിടത്തെ കുറിച്ച് കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ല അന്വേഷണ സംഘത്തിന്. സുനിയും മറ്റൊരു പ്രതിയായ വിജീഷും ഒന്നിച്ചുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസിന്റെ നീക്കങ്ങൾ. തമിഴ്നാട്ടിലേക്കോ കർണാടകയിക്കോ സുനി കടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കേരളത്തിന് പുറത്തും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സുനിക്കൊപ്പം പ്രതിയായ വിജേഷ് കണ്ണൂരിലെ സി പി എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അയൽവാസിയാണെന്നും സി പി എമ്മിന്റെ ഗുണ്ടയാണെന്നും ബി ജെ പി നേതാവ് എം.ടി.രമേശ് ആരോപിച്ചു.
അന്വേഷണത്തിൽ വീഴ്ചയാരോപിച്ച് കോൺഗ്രസും രംഗത്തെത്തി. എന്നാൽ ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമെന്ന മറുപടിയാണ് സി പി എം നൽകുന്നത്. എന്നാൽ, സുനിയുടെ അറസ്റ്റ് വൈകുന്നതിൽ സർക്കാരിലെ ഉന്നതരും അതൃപ്തരാണ്. നിയമസഭ ഉടൻ സമ്മേളിക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് വേഗത്തിലുണ്ടാകണമെന്ന കർശന നിർദ്ദേശമാണ് രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.