നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനിയും സംഘവും എത്തിയ അമ്പലപ്പുഴ കാക്കാഴത്ത് നിന്ന് ഒരു സിംകാര്‍ഡും മെമ്മറികാര്‍ഡും പൊലീസിന് ലഭിച്ചു. സുനിയുമായി തെളിവെടുപ്പിനെത്തിയ അന്വേഷണ സംഘമാണ് കൊച്ചിയില്‍ സ്വകാര്യ ബസ് ഡ്രൈവറായ മനുവിന്‍റെ വീട്ടില്‍ നിന്ന് ഇവ കണ്ടെടുത്തത്. അതേസമയം ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞെന്ന സുനിയുടെ മൊഴിയെത്തുടര്‍ന്ന് കൊച്ചി കായലിൽ നാവികസേന തിരച്ചില്‍ നടത്തി.
നടിക്കുനേരെ നടന്ന ആക്രമണം പുറത്തറിഞ്ഞതോടെ കൊച്ചിയില്‍ നിന്ന് മുങ്ങിയ പള്‍സര്‍ സുനി നേരെ എത്തിയത് അമ്പലപ്പുഴയിലേയ്ക്കായിരുന്നു. കൊച്ചിയില്‍ സ്വകാര്യ ബസ്ഡ്രൈവറായ സുഹൃത്ത് മനുവിന്‍റെ കാക്കാഴത്തുള്ള വീട്ടില്‍ സുനിയുമായെത്തി പൊലീസ് തിരച്ചില്‍ നടത്തി. അന്വേഷണ സംഘത്തിനൊപ്പമെത്തിയ സുനിയെ മനുവിന്‍റെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞു. സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയ സുനി ഫോണില്‍ നിന്ന് സിംകാര്‍ഡും മെമ്മറി കാര്‍ഡും പുറത്തെടുക്കുന്നതിനായി സേഫ്റ്റിപിന്‍ വാങ്ങിയെന്ന് മനുവിന്‍റെ സഹോദരി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മനുവിനെയും കൂട്ടി വീടിനുപിന്നിലെ കടല്‍ത്തീരത്തേക്ക് പോയി. ഇതിനിടെ ടെലിവിഷനിലൂടെ വാര്‍ത്തയറിഞ്ഞ സഹോദരി സുനി നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. ഇക്കാര്യം മനുവിനെ അറിയിച്ച ഉടന്‍ സുനി അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പതിനായിരം രൂപ കടം ചോദിച്ചെങ്കിലും മനു നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു.
സഹോദരിയുടെ കല്യാണത്തിനടക്കം ഇതിനു മുമ്പും സുനി ഈ വീട്ടില്‍ വന്നിട്ടുണ്ട്. പ്രതിയെ ഒപ്പം നിര്‍ത്തി നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്നും ഫോണിന്‍റെ മെമ്മറികാര്‍ഡും സിംകാര്‍ഡും ലഭിച്ചത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡാണോ എന്ന് പൊലീസ് പരിശോധന നടത്തും. ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്ന് ആദ്യം പറഞ്ഞ പ്രതി പിന്നീട് ഇത് തിരുത്തി. കീഴടങ്ങാനെത്തിയപ്പോള്‍ ഗോശ്രീ പാലത്തിനുമുകളില്‍ നിന്നും കായലിലേക്കെറിഞ്ഞെന്ന പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കായലില്‍ നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് ബ്ലാക് മെയിൽ ചെയ്യാനാണെന്ന വാദം കോടതിയിൽ നിലനിൽക്കണമെങ്കിൽ ഫോണും ദ്യശ്യങ്ങളും കണ്ടെത്തിയേ മതിയാകൂ. ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയേണ്ടതുമുണ്ട്. സുനി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.