യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച േകസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിന് അതൃപ്തി. ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് സൂചന. അതേസമയം സുനി കേരളത്തില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തന്നെ അന്വേഷണം തുടരാനാണ് പ്രത്യേക സംഘത്തിന്‍റെ തീരുമാനം.
കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ വന്നതോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനുണ്ടായ ക്ഷീണം ചില്ലറയല്ല. പ്രതിപക്ഷ വിമര്‍ശനത്തിനു പുറമേ ദേശീയ രാജ്യാന്തര മാധ്യമങ്ങളിലും സംഭവം ഏറെ ഒച്ചപ്പാടിന് വഴിവച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അതൃപ്തിയറിയിച്ചത്. സംഭവം നടന്നതിനു പിന്നാലെ തന്നെ മുഖ്യപ്രതിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ആഭ്യന്തര വകുപ്പ് ഉന്നതരില്‍ തന്നെയുണ്ട്. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടിട്ടും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാനായില്ലെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതും. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന നിര്‍ദ്ദേശം അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പ് ഉന്നതര്‍ നല്‍കിയത്. അതേസമയം മുഖ്യപ്രതിയായ പള്‍സര്‍ സുനിയും,വിജീഷും ഇപ്പോഴും ഒന്നിച്ചു തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒളിവുജീവിതത്തിനായി സുനി സംഘടിപ്പിച്ച പണം തീര്‍ന്നെന്നും വിജീഷിന്റെ ബന്ധങ്ങളുപയോഗിച്ചാണ് പ്രതികള്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്നതെന്നും പൊലീസ് വിലയിരുത്തുന്നു. അടിക്കടി പ്രതികള്‍ ഒളിയിടം മാറുന്നതാണ് പൊലീസിന് തലവേദനയാവുന്നത്. നിലവില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ കേരളത്തിനു പുറത്തുണ്ട്. വടക്കന്‍ ജില്ലകളിലും മാഹിയിലും പ്രതികള്‍ക്കായുളള അന്വേഷണം ഇന്നലെ രാത്രിയോടെ ഊര്‍ജിതമാക്കി.