നടിക്കെതിരായ അക്രമത്തിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് മഞ്ജു വാരിയര്‍. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.
യുവനടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ കൊച്ചിയിൽ പുരോഗമിക്കുന്നു. മലയാളത്തിലെ പ്രമുഖനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ മനസ്സിനേറ്റ നീറ്റൽ വിട്ടുമാറുന്നില്ലന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.
നമ്മിലൊരാൾക്ക് നേരേ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേൽപ്പിച്ച നീറ്റൽ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യർ മുഴുവൻ, കേരളം മുഴുവൻ അവർക്കൊപ്പമുണ്ടാകണം. "അമ്മ'യും ചലച്ചിത്ര പ്രവർത്തകരും ഹൃദയം കൊണ്ട് അവരോട് ചേർന്നു നിൽക്കുന്നു.
ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലർച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോകനാഥ് ബെഹ്റ എന്നിവരെ നേരിൽ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന പൊലീസിന്റെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങൾ ഇക്കാര്യത്തിൽ തുടർന്ന് ഇടപെട്ടത്.