നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പലരെയും കാണിച്ചെന്ന സാക്ഷി മൊഴികൾ പൊലീസ് രേഖപ്പെടുത്തി. കുറ്റകൃത്യം നടന്നതിന്റെ പിറ്റേന്നു രാവിലെ സുനിൽകുമാർ സന്ദർശിച്ച അമ്പലപ്പുഴ കാക്കാഴത്തെ സുഹൃത്തിന്റെ മൊഴി അന്വേഷണ സംഘം കോടതി മുൻപാകെ രേഖപ്പെടുത്തും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ ഇതുവരെ പൊലീസിനു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സാക്ഷി മൊഴികൾ പ്രോസിക്യൂഷനു ബലം നൽകും.
സുനിൽ മൊബൈൽ ക്യാമറയിൽ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ ഇയാളുടെ കൂട്ടുപ്രതികളും പിന്നീടു കണ്ടിട്ടുണ്ട്. സുനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ നിന്നു പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. പിടിച്ചെടുത്ത പെൻഡ്രൈവുകളും മെമ്മറി കാർഡുകളും പൊലീസിന്റെ കംപ്യൂട്ടറിൽ പരിശോധിക്കാതെയാണു കോടതി വഴി സൈബർ ഫൊറൻസിക്ക് വിഭാഗത്തിനു കൈമാറിയത്.
ഇത്തരം തെളിവുകളിൽ ഒരുതരത്തിലുള്ള തകരാറുകളും സംഭവിക്കാതെ കോടതിയിൽ സമർപ്പിക്കാനാനായിരുന്നു ഈ നടപടി. പ്രതി സുനിലിന്റെ കസ്റ്റഡി കാലാവധി ആറു ദിവസം പിന്നിട്ടെങ്കിലും ആദ്യ ദിവസങ്ങളിലെ മൊഴികളിൽ നിന്നു കാര്യമായ മാറ്റം പിന്നീടുള്ള മൊഴികളിൽ വന്നിട്ടില്ല. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ കാര്യത്തിലാണ് ഏക മൊഴിമാറ്റം.
ആദ്യം പൊന്നുരുന്നിയിലെ ഓടയിൽ ഫോൺ ഉപേക്ഷിച്ചെന്നു പറഞ്ഞ പ്രതി പിന്നീട് അതു കൊച്ചി കായലിൽ എറിഞ്ഞതായി മൊഴി മാറ്റി. ഇതിന്റെ യാഥാർഥ്യം കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയും മറ്റു സാക്ഷി മൊഴികളും രേഖപ്പെടുത്തി വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
നടിയെ തട്ടിക്കൊണ്ടു പോകാനുള്ള പ്രതികളുടെ നീക്കങ്ങൾ നിരീക്ഷണ ക്യാമറകളിൽ കണ്ടെത്തിയ സാഹചര്യത്തിൽ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിൽ പോലും പഴുതില്ലാതെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തെളിവുകൾ ക്രോഡീകരിച്ചു രേഖപ്പെടുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.