ആക്രമിക്കപ്പെട്ട നടി കോടതി മുൻപാകെ നൽകിയ മൊഴികളിൽ പരാമർശിച്ച രണ്ടു കാര്യങ്ങളിൽ ഊന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുഖ്യപ്രതി സുനിൽകുമാർ പതറി. അതിക്രമിച്ചു നടിയുടെ കാറിൽ കയറിയ ശേഷം സുനിൽകുമാർ പറഞ്ഞ വാചകം ഇതാണ്. ‘‘ഒരു ക്വട്ടേഷനാണ്, കുറച്ചു ദൃശ്യങ്ങൾ പകർത്തണം സഹകരിച്ചാൽ രണ്ടു മൂന്നു മിനിറ്റു കൊണ്ട് വിട്ടയയ്ക്കാം.’’
എന്തായിരുന്നു ക്വട്ടേഷൻ?, ആരാണ് ക്വട്ടേഷൻ നൽകിയത്? എന്നീ ചോദ്യങ്ങൾക്കു മുന്നിൽ ആദ്യം ഉത്തരം മുട്ടിയെങ്കിലും അതു നടിയെ ഭയപ്പെടുത്താൻ പറഞ്ഞതാണെന്നായിരുന്നു മൊഴി.
സഹകരിച്ചാൽ എല്ലാം വേഗം തീർക്കാമെന്നും അല്ലെങ്കിൽ തമ്മനത്തെ ഫ്ലാറ്റിലേക്കു കൊണ്ടുപോകുമെന്നും അവിടെയുള്ളവർ എന്തു ചെയ്യുമെന്ന് തനിക്കു പോലും പറയാൻ കഴിയില്ലെന്നും സുനിൽ ഭീഷണിപ്പെടുത്തി എന്നാണ് നടിയുടെ മൊഴി. ‘‘ലഹരി മരുന്നു കുത്തിവച്ചു കാര്യം സാധിക്കാനാണ് എന്നോടു പറഞ്ഞിട്ടുള്ളത്. ഞാനതു ചെയ്യുന്നില്ല, സഹകരിക്കണം’’ എന്നും സുനിൽ പറഞ്ഞു.
എന്നാൽ, ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുനിൽകുമാറിന്റെ മൊഴി. ഇന്നലെ ഒപ്പം പിടിക്കപ്പെട്ട വിജീഷ് അടക്കം അറസ്റ്റിലായ മറ്റു പ്രതികളെയും സുനിലിനെയും പ്രത്യേകം മുറികളിലാണു ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മറ്റു പ്രതികൾ സമാനമായി പറഞ്ഞ പല കാര്യങ്ങൾക്കും വിരുദ്ധമായ മൊഴികളാണു സുനിൽ പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് രണ്ടു പ്രതികളെയും മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യണം. അതിനു മുൻപു കുറ്റകൃത്യം സംബന്ധിച്ച പരമാവധി വിവരങ്ങൾ പുറത്തു കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും. ഇന്നു കോടതി അവധിയായതിനാൽ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കാനാണു സാധ്യത. പ്രതികളെ മജിസ്ട്രേട്ടിന്റെ വസതിയിലാകും ഹാജരാക്കുക.