നടിയെ ആക്രമിച്ചശേഷം പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പൊലീസ് പിടിച്ചെടുത്തവയിലുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെങ്കിലും ഇതു ദൃശ്യം പകർത്തിയ ഫോണിൽ ഉപയോഗിച്ച മെമ്മറി കാർഡ് തന്നെയെന്നു സ്ഥിരീകരിക്കാനായില്ല.
മുഖ്യപ്രതി സുനിൽകുമാർ അഭിഭാഷകനു കൈമാറിയ മെമ്മറി കാർഡിൽ ദൃശ്യങ്ങൾ കണ്ടെത്തിയതായാണു തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു പൊലീസിനെ അനൗദ്യോഗികമായി അറിയിച്ചത്. എന്നാൽ ദൃശ്യം പകർത്താനുപയോഗിച്ച യഥാർഥ മെമ്മറി കാർഡ് തന്നെയാണോ ഇതെന്ന വിവരം വെളിപ്പെടണമെങ്കിൽ പരിശോധനാ റിപ്പോർട്ട് കിട്ടണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനായി സംഭവം നടന്നതിനു പിറ്റേന്ന് സുനിൽകുമാർ അഭിഭാഷകനെ സമീപിച്ചപ്പോഴാണു മെമ്മറി കാർഡ് കൈമാറിയത്. ഒപ്പം ഫോണുമുണ്ടായിരുന്നു. എന്നാൽ ഈ ഫോൺ അല്ല ദൃശ്യം പകർത്താൻ ഉപയോഗിച്ചതെന്നു പിന്നീട് വ്യക്തമായി. അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡ് കോടതി മുഖേനെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കായി അയച്ചത്.
ഒപ്പം സുനിൽകുമാർ കൊച്ചിയിൽ താമസിച്ചിരുന്ന വീട്ടിൽനിന്നും സുഹൃത്തിന്റെ വീട്ടിൽനിന്നും പിടിച്ചെടുത്ത മെമ്മറി കാർഡുകളും പെൻഡ്രൈവുകളും നൽകിയിരുന്നു. വിശദമായ ഫൊറൻസിക് റിപ്പോർട്ട് രണ്ടുദിവസത്തിനകം പൊലീസിനു ലഭിച്ചേക്കും. ദൃശ്യം പകർത്താനുപയോഗിച്ച ഫോൺ വഴിയിലുപേക്ഷിച്ചെന്നാണ് അറസ്റ്റിലായശേഷം സുനിൽകുമാർ മൊഴി നൽകിയത്.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചവയിൽ യഥാർഥ മെമ്മറി കാർഡ് കണ്ടെത്താനായില്ലെങ്കിൽ ഇതും പൊലീസിനു തലവേദനയാകും.
അതേസമയം, യഥാർഥ മെമ്മറി കാർഡിൽനിന്നു പകർത്തപ്പെട്ട ദൃശ്യങ്ങളാണു ഫൊറൻസിക് ലാബിലുള്ള മെമ്മറി കാർഡിലേതെന്നു തെളിഞ്ഞാലും പൊലീസിനു തലവേദനയാണ്. സുനിൽകുമാറിൽനിന്നു ദൃശ്യങ്ങൾ ചോർന്നിരിക്കാനുള്ള സാധ്യതയാണ് ഇതു തെളിയിക്കുന്നത്. എന്നാൽ ഇത്രയും ദിവസം മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടിയിട്ടും ഫോൺ സംബന്ധിച്ചും മെമ്മറി കാർഡ് സംബന്ധിച്ചും വ്യക്തത വരുത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്.
സുനിൽകുമാറിനെയും വിജീഷിനെയും വീണ്ടും കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിച്ചുതാമസിച്ച സ്ഥലങ്ങളിലെ തെളിവെടുപ്പു പൂർത്തിയായതായി പൊലീസ് പറഞ്ഞു. ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നു കോടതിയെ അറിയിച്ചെങ്കിലും ഇതിലേക്കു വിരൽ ചൂണ്ടുന്ന സൂചനകളൊന്നും ഇതുവരെ പ്രതികളുടെ മൊഴികളിൽ നിന്നോ, തെളിവുകളിൽ നിന്നോ പൊലീസിനു ലഭിച്ചിട്ടില്ല.
ഇക്കഴിഞ്ഞ 17ന് രാത്രിയാണ് തൃശൂരിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.