നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ, മുഖ്യ പ്രതി സുനിൽ കുമാറിനെ കസ്റ്റഡിയിൽ കിട്ടി അഞ്ചു ദിവസം കഴിഞ്ഞിട്ടും പൊലീസിനു കഴിഞ്ഞില്ല. അന്വേഷണത്തിൽ കസ്റ്റഡിയിലെടുത്ത മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, ടാബുകൾ എന്നിവയുടെ പരിശോധന പൂർത്തിയാകുമ്പോൾ പൊലീസ് അന്വേഷിക്കുന്ന ദൃശ്യങ്ങൾ പ്രതി പകർത്തി സൂക്ഷിച്ചിട്ടുണ്ടോ എന്നു വ്യക്തമാകും.
സുനിലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ കണ്ടെത്തിയ 12 ഉപകരണങ്ങളാണു കോടതിയുടെ അനുവാദത്തോടെ സൈബർ, ഫൊറൻസിക് പരിശോധനകൾക്കു പൊലീസ് അയച്ചിട്ടുള്ളത്. ഇവയുടെ ഫലം അടുത്ത ദിവസം ലഭിക്കും.
പ്രതികൾ അതിക്രമം നടത്തിയ കേസ് നിലനിൽക്കാൻ നടിയുടെ മൊഴി മാത്രം മതി. എന്നാൽ, ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചതിനു ശാസ്ത്രീയ തെളിവു വേണ്ടിവരും. നടിയ ആക്രമിച്ച സംഭവത്തിൽ നേരിട്ടു പങ്കെടുക്കാതെ മാറിനിന്ന ഒരു പ്രതി കൂടിയുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സുനിൽ അടക്കമുള്ള പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതും പൊലീസിന്റെ നീക്കങ്ങൾ പ്രതികൾക്കു കൈമാറിയതും ഇയാളാണ്.
അറസ്റ്റിലായ മുഴുവൻ പ്രതികളെയും ചോദ്യംചെയ്തതിൽനിന്ന് അക്രമത്തിന്റെ മുന്നൊരുക്കം അടക്കമുള്ള മുഴുവൻ രംഗങ്ങളും പൊലീസ് പുനരാവിഷ്കരിച്ചു. ഇതു സംബന്ധിച്ച തെളിവെടുപ്പ് എത്രയും വേഗം പൂർത്തിയാക്കി പ്രതികളെ ശാസ്ത്രീയ പരിശോധനകൾക്കു വിധേയരാക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ച ദിവസം സുനിലും കൂട്ടുപ്രതി വിജീഷും ഭക്ഷണം വാങ്ങാനെത്തിയതായി നഗരത്തിലെ ഹോട്ടലുടമ പൊലീസിനു മൊഴി നൽകി. മുഖം കാണാവുന്ന വിധത്തിൽ സുനിൽ ഹെൽമെറ്റ് ധരിച്ചിരുന്നു. പാഴ്സൽ വാങ്ങിയശേഷം, സമീപത്ത് ഒഴുക്കുള്ള പുഴ എവിടെയുണ്ടെന്നു ചോദിച്ചതായും ഹോട്ടൽ നടത്തുന്ന സ്ത്രീ മൊഴി നൽകി.
നടിയെ ആക്രമിക്കുന്നതു പകർത്തിയ മൊബൈൽ ഫോൺ പുഴയിൽ എറിഞ്ഞതായി കീഴടങ്ങലിനു ശേഷം മൊഴി നൽകാൻ പ്രതികൾക്കു നിയമോപദേശം ലഭിച്ചതായാണു പൊലീസ് കരുതുന്നത്. ഈ മൊഴികൾക്കു കൂടുതൽ വിശ്വാസ്യത വരുത്താൻ പ്രതികൾ ഒരുക്കിയ നാടകമാകണം ഹോട്ടലുടമയോടുള്ള ചോദ്യമെന്നും പൊലീസ് സംശയിക്കുന്നു. ഈ മാസം അഞ്ചിനു പ്രതികളെ തിരികെ കോടതിയിൽ തിരികെ ഹാജരാക്കുംമുൻപു കേസിലെ ശേഷിക്കുന്ന തെളിവ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.