നടിയെ കാറിൽ ഉപദ്രവിച്ച കേസിൽ ക്വട്ടേഷൻ സാധ്യതകൾ തെളിയുന്ന മൊഴികളാണ് അറസ്റ്റിലായ പ്രതികൾ നൽകുന്നത്. നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാനുള്ള നീക്കമായാണു മുഖ്യപ്രതി നെടുവേലിക്കുടി സുനിൽകുമാർ സംഭവത്തെ അവതരിപ്പിച്ചതെന്ന് അറസ്റ്റിലായ മണികണ്ഠൻ മൊഴി നൽകി. എന്നാൽ കാറിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ നടുക്കിയെന്നും മുൻകൂട്ടി പദ്ധതിയിട്ട ക്വട്ടേഷൻ അതിക്രമമാണെന്നു മനസ്സിലാക്കാൻ വൈകിയെന്നും മണികണ്ഠൻ പറഞ്ഞു.
എന്നാൽ ആർക്കു വേണ്ടിയാണു സുനിൽകുമാർ അതിക്രമം കാണിച്ചതെന്ന് അറിയില്ലെന്നാണു മണികണ്ഠന്റെ മൊഴി. സിനിമാരംഗത്തെ പലരുമായും സുനിൽകുമാറിന് അടുത്ത ബന്ധമുണ്ട്. ഇയാൾ യാത്രകളിൽ കൈത്തോക്കു കൈവശം സൂക്ഷിക്കാറുണ്ട്. സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡി ഗാർഡായും സുനിൽകുമാർ പോവാറുണ്ട്. ആക്രമണത്തിന് ഇരയായ നടി അഭിനയിച്ചിരുന്ന മലയാളം സിനിമയുടെ ലൊക്കേഷനിൽ സുനിൽകുമാർ ലഹരിമരുന്ന് എത്തിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ആക്രമണം നടന്ന വാഹനത്തിൽ കണ്ടെത്തിയ വെളുത്ത പൊടിയുടെ അവശിഷ്ടം രാസപരിശോധനയ്ക്ക് അയയ്ക്കും. വാഹനത്തിൽ നിന്നു ലഭിച്ച മുടിനാരുകൾ പ്രതികളുടേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്നലെ ആലുവയ്ക്കു സമീപം ദേശീയപാതയിൽ പൊലീസിനെ കണ്ട് കാർ ഉപേക്ഷിച്ചു കടന്നത് ഈ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളാണെന്നു പൊലീസിനു സംശയമുണ്ട്. കാർ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യും.