നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു ഗുണ്ടകളുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങി. ആലുവ മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്.
റിപ്പോർട്ട് ശരിവച്ച മജിസ്ട്രേട്ട് കോടതി മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) കൂട്ടാളികളായ വടിവാൾ സലിം, പ്രദീപ്, തമ്മനം മണികണ്ഠൻ, ഡ്രൈവർ മാർട്ടിൻ എന്നിവരുടെ പൊലീസ് കസ്റ്റഡി നീട്ടി നൽകി. തെളിവു ശേഖരണം പൂർത്തിയാവാത്ത സാഹചര്യത്തിൽ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാൻ ഇന്നലെ വരെ കഴിഞ്ഞിരുന്നില്ല.
പൾസർ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷ ഇന്നു സമർപ്പിച്ചേക്കും. ആദ്യ റിമാൻഡ് കാലാവധിയിൽ മാത്രമേ പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ലഭിക്കുകയുള്ളൂ. വരുന്ന 10 നാണു സുനി, വിജീഷ് എന്നിവരുടെ ആദ്യ റിമാൻഡ് കാലാവധി തീരുന്നത്. നടിയെ ആക്രമിക്കുന്ന രംഗം പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ ഇന്നലെയും പൊലീസിനു കഴിഞ്ഞിട്ടില്ല.