യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കു സംഭവത്തിൽ വ്യക്തമായ പങ്കുണ്ടെന്നു സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണരേഖ പുറത്തായി. സുനിയുടെ കാമുകി മറ്റൊരു സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണു പുറത്തുവന്നത്.കൃത്യം നടത്തുംമുൻപു കാമുകിയുമായി സുനി ഫോണിൽ ബന്ധപ്പെട്ടു സൂചന നൽകിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണു സംഭാഷണം. നടിക്കു നേരെ അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസത്തെ സംഭാഷണമാണിത്. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.
സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
സുനിയുടെ കാമുകി: ടിവിയിലൊക്കെ ന്യൂസ് കണ്ടോ, ചേച്ചീ.
സുഹൃത്ത്: ഞാൻ കണ്ടു. എന്താണ്, ഏതാണ് എന്ന് അന്വേഷിക്കാൻ പോയില്ല.
കാമുകി: ന്യൂസിലൊക്കെ വേറെ രീതിയിലാണല്ലോ പറയുന്നത്.
സുഹൃത്ത്: ആണ്, ആണ്. ഞാനും ഇങ്ങനെയേ കണ്ടുള്ളൂ. ഞാൻ കോൺടാക്റ്റ് ചെയ്തില്ല. ഇതു നാറ്റക്കേസാണ്. സാധാരണ കേസല്ല. നമ്മളെപ്പോലെ നല്ല നിലവാരത്തിൽ ജീവിക്കുന്ന ആളുകൾക്കു പിന്നാലെ പോകാൻ പറ്റിയതല്ല.
കാമുകി: ആലുവയിലുണ്ടെന്നു പറഞ്ഞ് ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ‘ഒരു നല്ല കാര്യത്തിനാ പോണത്. ഏതാ, എന്താ എന്നു ചോദിക്കരുത്. ഞാൻ തൽക്കാലം ഇനി അങ്ങോട്ടു വിളിക്കില്ല’ എന്നും പറഞ്ഞു.
സുഹൃത്ത്: വിളിക്കാൻ ശ്രമിക്കരുത്. ഇപ്പോ അതിനൊന്നും നിൽക്കണ്ട. ശ്രമിച്ചാൽ എല്ലാവരും കുടുങ്ങും. ഞാനും എല്ലാ രീതിയിലും സൈലന്റ് ആയി നിൽക്കുകയാണ്. പെട്ടെന്നൊന്നും ഊരിപ്പോരാൻ പറ്റില്ല. മുഖ്യമന്ത്രി വരെ ഇടപെട്ടിട്ടുള്ള കേസാണ്.
കാമുകി: ഇനിയിപ്പോ എങ്ങനെ കോൺടാക്റ്റ് ചെയ്യും, ചേച്ചീ
സുഹൃത്ത്: അറിയില്ല, നീ അതിന് എന്തായാലും ശ്രമിക്കണ്ട. നിനക്ക് ഇപ്പോൾ അതിൽ കൂടുതൽ പ്രശ്നങ്ങളുണ്ട്. ഇതുമായി ഒരു ഇൻവോൾവ്മെന്റും ഇല്ലെന്ന രീതിയിൽ നിന്നാൽ മതി. പെട്ടെന്നൊന്നും ഊരിപ്പോരാവുന്ന കാര്യമല്ല ചെയ്തിരിക്കുന്നത്. ഒരു വിധത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുത്. എന്തു വന്നാലും. തൽക്കാലം എന്താ, ഏതാന്ന് അന്വേഷിക്കണ്ട. ശാന്തമായിരിക്കുക, പ്രാർഥിക്കുക.