കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന തമിഴ് ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്യാൻ സുപ്രീംകോടതി ഫെയ്സ്ബുക്കിന് നോട്ടീസ് നൽകി. ഈ പേജ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് തമിഴ് ഭാഷയിലുള്ള ഫെയ്സ്ബുക്ക് പേജ് പ്രചരണം നടത്തിയിരുന്നു.
ഇതേത്തുടർന്ന് പൊതുപ്രവർത്തക സുനിതാ കൃഷ്ണൻ നൽകിയ പരാതിയിൻമേലാണ് സുപ്രീംകോടതി ഫെയ്സ്ബുക്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിനിടെ സംഭവം കോടതിയിൽ എത്തിയതോടെ ഫെയ്സ്ബുക്ക് പേജിലെ ഈ ഉള്ളടക്കം നീക്കം ചെയ്തു. അവഹേളിക്കുന്ന വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഫെയ്സ്ബുക്കിൽ വേണ്ടത്ര സംവിധാനങ്ങളില്ല. ഇതിനാൽ തന്നെ അശ്ലീല വിഡിയോകൾ ഫെയ്സ്ബുക്കുൽ പോസ്റ്റ് ചെയ്താൽ ആരും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിൽ ദിവസങ്ങളോളം സെര്‍വറിൽ കിടക്കും.
ചെന്നൈ സ്വദേശി സായി വിജയ് എംഎസ്ഡി എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന പോസ്റ്റ് വന്നത്. ദൃശ്യങ്ങള്‍ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം എന്ന അറിയിപ്പുമായി ഫോണ്‍ നമ്പറും നല്‍കിയിരുന്നു. എന്നാൽ സംഭവം വാർത്തയായതോടെ ഈ പ്രൊഫൈൽ തന്നെ അപ്രത്യക്ഷമായി.
അതേസമയം, സായി വിജയ് ഈ വിഷയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ സായി വിജയി എന്ന വ്യക്തിക്ക് നിരവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെന്നും റിപ്പോർട്ടുണ്ട്. സൈബർ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയാണ്.
ലൈംഗികാതിക്രമ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയാൻ നടപടിയാവശ്യപ്പെട്ട് ഹൈദരാബാദിലെ പ്രോജ്വല എന്ന സംഘടന 2015 ഫെബ്രുവരിയിൽ എഴുതിയ കത്തിനെ അടിസ്‌ഥാനമാക്കി കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് കൊച്ചിയിലെ സംഭവം സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടത്.
അശ്ലീല പോസ്‌റ്റുകളും ചിത്രങ്ങളും നീക്കാൻ സംവിധാനമുണ്ടെന്ന് ഫെയ്സ്‌ബുക് അവകാശപ്പെടുന്നുണ്ടെങ്കിലും ഇംഗ്ലിഷിൽ വരുന്ന പോസ്‌റ്റുകളുടെ കാര്യത്തിൽ മാത്രമാണ് നടപടിയുണ്ടാവുന്നതെന്ന് അപർണ ഭട്ട് പറഞ്ഞു. പ്രാദേശിക ഭാഷകളിൽ വരുന്ന അശ്ലീല പോസ്‌റ്റുകളും മറ്റും നീക്കാൻ സംവിധാനമില്ല.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഫെയ്സ്‌ബുക്കിനോടു കോടതി ആവശ്യപ്പെട്ടു. അശ്ലീല പോസ്‌റ്റുകളും ചിത്രങ്ങളും മറ്റും ഇന്റർനെറ്റിൽ പ്രചരിക്കുന്നതിനു മുൻപുതന്നെ തടയാൻ എന്തു നടപടി സ്വീകരിക്കാൻ സാധിക്കുമെന്നു വ്യക്‌തമാക്കണമെന്നും ഫെയ്സ്ബുക്കിനോടും മറ്റും കോടതി നിർദേശിച്ചു. സംഘം ചേർന്നു ചിലർ ഒരു സ്‌ത്രീയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി പ്രോജ്വല അയച്ച കത്ത് സ്വമേധയാ ഹർജിയാക്കി മാറ്റിയ സുപ്രീം കോടതി 2015ൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.