മലയാളി നടിയെ ആക്രമിക്കാൻ മുൻ ഡ്രൈവർ സുനിൽ കുമാർ (പൾസർ സുനി) വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപയെന്ന് പിടിയിലായവരുടെ മൊഴി. എന്നാൽ, കാറിലെ അതിക്രമത്തിനുശേഷം സുനി പണം നൽകിയില്ലെന്നും അറസ്റ്റിലായവർ പൊലീസിൽ മൊഴി നൽകി. നടിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമമെന്നും പിടിയിലായവർ പറഞ്ഞു.
നടിയുടെ ഡ്രൈവർ മാർട്ടിൻ, ഗൂണ്ടാ സംഘാംഗമായ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായിരിക്കുന്നത്. കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ മുൻ ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ കുമാർ (പൾസർ സുനി), മണികണ്ഠൻ, വിജീഷ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
വെള്ളിയാഴ്ച രാത്രിയോടെ നടിയെ അങ്കമാലി അത്താണിക്കു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, കേസിലെ പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. പിടികൂടാനുള്ള മൂന്നു പ്രതികളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചു. അതിക്രമത്തിനുശേഷം പ്രതികൾ രണ്ടു സംഘങ്ങളായാണ് രക്ഷപ്പെട്ടത്. കേസിൽ ആകെ ആറു പ്രതികളാണ് ഉള്ളത്.