കെ.പി.സി.സി പ്രസിഡന്റിന്റ താൽക്കാലിക ചുമതല എം.എം ഹസന് നൽകണമെന്ന് എ ഗ്രൂപ്പ്. സീനിയർ വൈസ്പ്രസിഡന്റ് ഹസനാണന്നും ഇക്കാര്യത്തിൽ പൊതുധാരണ ഉണ്ടാക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടി ഇല്ലെങ്കിലും സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചു.
ഹൈക്കമാൻഡ് വി.ഡി. സതീശന് കെ.പി.സി.സി പ്രസിഡന്റിന്റ താൽക്കാലിക ചുമതല നൽകുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് എ ഗ്രൂപ്പിന്റ അവകാശവാദം.അഞ്ചുവൈസ് പ്രസിഡന്റുമാരിൽ സീനിയർ എം.എം ഹസനാണന്നും താൽക്കാലിക ചുമതല വഹിക്കാൻ അവകാശം അദ്ദേഹത്തിനാന്നും എ ഗ്രൂപ്പ് പറയുന്നു. മാത്രമല്ല പ്രതിപക്ഷ നേതാവ് ഗ്രൂപ്പിനായതിനാൽ ഇനി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണന്നും ചൂണ്ടിക്കാണിക്കുന്നു.ഈ സാഹചര്യത്തിൽ താൽക്കാലിക ചുമതല സംബന്ധിച്ച് സംസ്ഥാനത്ത് തന്നെ ഒരു ധാരണയുണ്ടാക്കി ഹൈക്കമാൻഡിനോട് പൊതുപേര് നിർദേശിക്കണമെന്ന് എ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ െഎ ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല.സംസ്ഥാനത്ത് തർക്കം തുടർന്നാൽ നേതാക്കളുടെ അഭിപ്രായം കേൾക്കാതെ ഹൈക്കമാൻഡ് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതിനിടെ ഉമ്മൻചാണ്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചു. എം.എം ഹസൻ ,കെ,സി ജോസ്ഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ,ബെന്നി ബഹനാൻ തുടങ്ങിയവരിൽ ഒരാളുടെ പേര് മുന്നോട്ടുവയ്ക്കാനാണ് തീരുമാനം.
ഹൈക്കാമാൻഡ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പേര് നിർദേശിക്കും.ഇതിനിടെ താൽക്കാലിക ചുമതലയുടെ കാര്യത്തിലും പ്രസിഡന്റ് സ്ഥാനത്തിന്റ കാര്യത്തിലും സമവായത്തിനുള്ള ശ്രമങ്ങളും നേതൃതലത്തിൽ നടക്കുന്നുണ്ട്.