മലയാള സിനിമയിൽ നടിക്കുണ്ടായ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും തന്റെ ഭാര്യ മേനകയ്ക്കും ഇതേ പോലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നിർമാതാവ് സുരേഷ്കുമാർ. അഞ്ചു വർഷം മുമ്പാണ് സംഭവം. മേനകയെ എറണാകുളം റെയിൽ വേ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ഏർപ്പാടു ചെയ്ത വണ്ടിയാണ് വഴിതിരിച്ചുവിട്ട് തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയത്.
കുമ്പളം റെമദ റിസോട്ടിലായിരുന്നു താമസം ബുക്ക് ചെയ്തിരുന്നത്. എന്നാൽ ലേക്ക്ഷോർ ഹോസ്പിറ്റിൽ കഴിഞ്ഞപ്പോഴേക്കും വണ്ടി ചുറ്റിത്തിരിയിൻ തുടങ്ങി. ലേക്ക്ഷോറിന്റെ മുന്നിലെ റോഡിൽ നിന്ന് വീണ്ടും തിരിഞ്ഞു. വൈറ്റിലയിലേക്ക് പോയി. വണ്ടി പലവഴി കറങ്ങിത്തിരിഞ്ഞു കൊണ്ടിരുന്നു. മേനക വഴി ഇതല്ലല്ലോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഉടൻ അവർ എന്നെ വിളിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു ഫോൺ കട്ടുചെയ്യണ്ട സംസാരിച്ചു കൊണ്ടിരിക്കാൻ പറഞ്ഞു. അവസാനം കുറെ സമയം കഴിഞ്ഞപ്പോൾ റമദയുടെ ഗേറ്റിനു മുന്നിൽ കൊണ്ട് ഇറക്കിവിട്ടിട്ട് പോയി. അകത്തുപോലും കയറിയില്ല. അതൊരു ടെംബോ ട്രാവലർ ആയിരുന്നു.
ജോണി സാഗരിക ആണ് അന്ന് വണ്ടി ഏർപ്പാടാക്കി തന്നത്. റമദയിൽ രണ്ട് ആർട്ടിസ്റ്റുകൾക്ക് ഫ്രീ അക്കമഡേഷൻ നൽകുമെന്ന് കള്ള വിസിറ്റിംഗ് കാർഡ് കാണിച്ചാണ് അയാളെ പറ്റിച്ചത്. മേനകയോടൊപ്പം ഒരു യുവനടി കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് അവർ വന്നില്ല. അതോടെ അവരുടെ ഉദ്ദേശം പൊളിഞ്ഞു. രണ്ടുപേർക്കാണ് റൂം ബുക്ക് ചെയ്തിരുന്നത്
ഞാൻ ഇൗ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകി. അതിൽ തുടർ നടപടി ഉണ്ടായില്ല. ഇന്നലെ ജോണി സാഗരികയാണ് പറയുന്നത് ഇവനായിരുന്നു അന്നത്തെയും പ്രതിയെന്ന്. ഇവൻ ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു, മുകേഷിന്റെ ഡ്രൈവറായിരുന്നു, ജയറാമിന്റെ ഡ്രൈവറായിരുന്നു എന്നും പറയുന്നുണ്ട്. അതേക്കുറിച്ച് ഞാൻ ജയറാമിനോട് ചോദിച്ചിട്ടില്ല.
പൊലീസിന് എന്നെ അറിയാം, എന്റെ ഭാര്യയെ അറിയാം, എന്നിട്ടും പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല. ഞാൻ ഇൗ കേസിന്റെ പിറകെ കുറെ നടന്നതാണ്. അവൻ കേസ് പൈസ കൊടുത്ത് ഒതുക്കിയെന്നാണ് തോന്നുന്നത്. പൾസർ സുനി ഒരു കൊടും ക്രിമിനലാണ്. ഇയാൾ സിനിമ മേഖലയിലെ മറ്റുപലരോടും ഇതുപോലെ പെരുമിറിയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ പരാതി നൽകിയാലും പ്രയോജനമൊന്നുമില്ല. ഇവർ സിനിമാ സംഘടനയിലെ അംഗങ്ങളാണെന്ന് പറയുന്നത് കള്ളമാണ്.
ഇപ്പോൾ എന്റെ ഡ്രൈവർ റഷീദ് വിളിച്ചിരുന്നു. അയാൾ പറയുന്നത്. അവന്റെ പണവും സ്വത്തും മുഴുവൻ കവർന്ന് അവനെ പാപ്പരാക്കിയത് ഇൗ പൾസർസുനിയാണെന്ന് , സുരേഷ് കുമാർ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.