സംസ്ഥാനത്ത് വരൾച്ച മൂലം മുപ്പതിനായിരം ഹെക്ടറിൽ കൃഷിനാശം. ഇതോടെ നെല്ലുൽപാദനത്തിലടക്കം വൻകുറവുണ്ടാകുമെന്ന് കൃഷിമന്ത്രി. കർഷകരെ സഹായിക്കാനായി 87 കോടി രൂപ അനുവദിച്ചതായും വി. എസ്. സുനിൽകുമാർ അറിയിച്ചു.
വേനലിൽ കൃഷി നാശമുണ്ടായ തൃശൂരിലെ പാടങ്ങൾ കൃഷിമന്ത്രിയുടെ നേതൃത്വത്തിലെ സംഘം പരിശോധിച്ചു. ഈ വർഷം സംസ്ഥാനത്താകെ ഇതുവരെ മുപ്പതിനായിരം ഹെക്ടറിലെ കൃഷി വെള്ളം കിട്ടാതെയും ഉണങ്ങിയും നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. മെയ്മാസമാകുന്നതോടെ അമ്പതിനായിരം ഹെക്ടറായി കൃഷിനാശത്തിന്റെ അളവ് വർധിക്കും. നശിച്ചതിൽ 80 ശതമാനത്തിലേറെയും നെൽകൃഷിയാണ്. ഈ സാഹചര്യത്തിലാണ് കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ചത്.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ചേർത്ത് ഒരു ഹെക്ടറിന് 26000 രൂപ വീതം ധനസഹായം നൽകാനാണ് നിലവിലെ തീരുമാനം. കൂടാതെ കേന്ദ്രദുരിതാശ്വാസം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം മന്ത്രിതല സംഘം കേന്ദ്രസർക്കാരിനെ കാണുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇടത് കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും യു.ഡി.എഫ് സർക്കാർ 96 കോടിയുടെ കുടിശിക വരുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.