ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേരളത്തിലെ ബവ്റിജസ് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് വന്‍ സാമൂഹ്യപ്രശ്നമായി മാറുന്നു. ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്ന് മാറ്റിസ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധപരിപാടികളുമായി നാട്ടുകാര്‍ സംഘടിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പോലും വാങ്ങാതെ അതീവരഹസ്യമായാണ് ബവ്റിജസ് കോര്‍പറേഷന്റെ നീക്കം.
ഇവിടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ല എന്ന ആശങ്കയാണ് കോലഞ്ചേരി നടുമോളം കോളനിയിലെ ഈ കുടുംബങ്ങളെ പെരുവഴിയിലിങ്ങനെ രാപ്പകല്‍ കുത്തിയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൊച്ചി മധുര ദേശീയപാതയോരത്തെ മദ്യശാല മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നത് ഈ കെട്ടിടത്തിലേക്കാണ്. സമാനമായ സമരമാണ് കോലഞ്ചേരിയില്‍ തന്നെ കടമറ്റത്തും തുടങ്ങിയിരിക്കുന്നത്. കിടാച്ചിറയിലെ മദ്യശാല സ്ഥലംമാറി വരുന്നത്, ഈ വീടുകൾക്കിടയിലുള്ള കെട്ടിടത്തിലേക്കാണ്.
ദേശീയപാതയില്‍ നിന്ന് മാറ്റുന്ന മറ്റൊരു മദ്യശാല, ദൂരപരിധി പാലിക്കാനായി വഴിതന്നെ മാറ്റി നിര്‍മിച്ചാണ് ഈ കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇതും കോലഞ്ചേരിയില്‍ തന്നെ. മെഡിക്കൽ കോളജും, സ്കൂളും ആരാധനാലയവുമെല്ലാം തൊട്ടടുത്ത് തന്നെയുണ്ട്.
എറണാകുളം ജില്ലയില്‍ തന്നെ കോതമംഗലം മില്ലുംപടിയിലും, കൊച്ചി തോപ്പുംപടിയിലും, തൃശൂരിലെ ഒല്ലൂരിലും പറപ്പൂക്കരയിലും, ആലപ്പുഴയിലുമെല്ലാം സമാന വിധത്തിലുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് നാട്ടുകാര്‍ തുടക്കമിട്ടിരിക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടതിനാല്‍ വരും ദിവസങ്ങളില്‍ ഈ പ്രതിഷേധങ്ങള്‍ വ്യാപിക്കുമെന്ന് ഉറപ്പാണ്.