മിൽമ പാലിനും തൈരിനും മറ്റന്നാൾ മുതൽ വിലകൂടും. പാലിന് ലീറ്ററിന് നാലുരൂപയും തൈരിന് രണ്ടു രൂപയുമാണ് കൂടുക. വർധിപ്പിച്ച തുകയിൽ മൂന്നുരൂപ മുപ്പത്തിയഞ്ച് പൈസ ക്ഷീരകർഷകർക്ക് നൽകുമെന്ന് ചെയർമാൻ പി.ടി ഗോപാലക്കുറുപ്പ് പറഞ്ഞു. വരൾച്ച കാരണം ആഭ്യന്തര ഉൽപാദനം കുറഞ്ഞ സാഹചര്യത്തിലാണ് വിലവർധന.
മഞ്ഞക്കവർ പാലിന് 19രൂപ 50 പൈസ. ഇളം നീല കവർ പാലിന് 20 രൂപയും കടുംനീല കവർ പാലിന് 21 രൂപയും കൊടുക്കണം.കൊച്ചി,മലബാർ മേഖലയിൽ കിട്ടുന്ന പച്ച, ഒാറഞ്ച് കവറുകളിലെ കൊഴുപ്പ് കൂടിയ പാലിന് 22 രൂപയായിരിക്കും വില.തൈരിന് 450 ഗ്രാമിന് 22 രൂപയും 500 ഗ്രാമിന്റ കവറിന് 25 രൂപയും നൽകണം.
വരൾച്ച കാരണം പാലിന്റ അഭ്യന്തര ഉൽപാദനം ദിവസം എൺപതിനായിരം ലീറ്റർ കുറഞ്ഞു.തീറ്റപ്പുല്ല് കിട്ടാത്തതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കാരണം. അന്യസംസ്ഥാനങ്ങൾ പാലിന്റ വില കൂട്ടിയതും തിരിച്ചടിയായി. വകുപ്പ് മന്ത്രി കെ.രാജുവുമായി ചർച്ച നടത്തിയശേഷമാണ് മിൽമ പുതുക്കിയവില പ്രഖ്യാപിച്ചത്. 2014 ലാണ് ഇതിന് മുമ്പ് വില കൂട്ടിയത്.