മൂന്നുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇതിനായി തൊഴിലാളി പങ്കാളിത്തത്തോടെ പുനരുദ്ധാരണപദ്ധതി നടപ്പിലാക്കും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് തലത്തിൽ സമൂലമായ അഴിച്ചുപണിയുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.
കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക കൺവൻഷനിലാണ് കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാനുള്ള ആശയങ്ങൾ തോമസ് ഐസക്ക് പങ്കുവെച്ചത്. തൊഴിലാളുകളുടെ കാര്യക്ഷമത വർധിപ്പിച്ച്, ഇന്ധനക്ഷമത ഉയർത്തുംം. സർക്കാർ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള സാധ്യത പരിശോധിക്കും. വർക്ക് ഷോപ്പുകൾ സമൂലമായി പരിഷ്കരിക്കുകയും കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കുകയും ചെയ്യും. ജി.പി.എസ് സംവിധാനം വ്യാപകമാക്കും. ഇതിനെല്ലാമുള്ള ചിലവ് സർക്കാർ വഹിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. മാത്രമല്ല, ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളിൽ അഴിച്ചുപണി അനിവാര്യവുമാണ്.
മൂന്നുവർഷത്തിനുള്ളിൽ കിഫ്ബി വഴി ആയിരം സി.എൻ.ജി ബസുകൾ പുറത്തിറക്കും. പതിനായിരം രൂപയിൽ താഴെ വരുമാനമുള്ള റൂട്ടുകൾ പുനഃപരിശോധിക്കും. വിനിയോഗിക്കപ്പെടാത്ത ഭൂമിയും കെട്ടിടങ്ങളും ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കും. പത്തുവർഷം പഴക്കമുള്ള ബസുകൾ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.