സർക്കാരിനേയും വിദ്യാഭ്യാസമന്ത്രിയേയും പ്രതിപക്ഷനേതാവ് അടിച്ചാക്ഷേപിക്കുന്ന പരിപാടിയിലേക്ക് വിദ്യാഭ്യാസമന്ത്രി അപ്രതീക്ഷിതമായെത്തിയാൽ എന്താവും സ്ഥിതി. മലപ്പുറത്താണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആക്രമണം നേരിൽ കേട്ടുകൊണ്ട് മന്ത്രി സി.രവീന്ദ്രനാഥ് വേദിയിലെത്തിയത്. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനമായിരുന്നു വേദി.
ലോ അക്കാദമി സമരം മുതൽ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ച വരെ ചൂണ്ടിക്കാട്ടി അധ്യാപകരെ ആവേശം കൊളളിച്ച് രമേശ് ചെന്നിത്തല കത്തിക്കയറുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി. ചീത്തവിളിയെല്ലാം കേട്ടുകൊണ്ട് അതിഥിയായ മന്ത്രി വേദിക്കരികിലെത്തി എന്നായിരുന്നു പിന്നിൽ നിന്നുളള അറിയിപ്പ്.
ഒരു മിനുട്ട് സ്തംബ്ദനായി നിന്ന പ്രതിപക്ഷനേതാവ് ആദ്യം മന്ത്രിയെ സ്വാഗതം ചെയ്തു. പിന്നാലെ പ്രസംഗത്തിന്റെ വഴി തന്നെ തിരിച്ചു വിട്ടു. ലോ കോളജ് വിഷത്തിലടക്കം മന്ത്രിയെ പ്രകീർത്തിക്കാനായിരുന്നു പിന്നീട് സമയം കണ്ടെത്തിയത്. ഇതോടെ രാഷ്ട്രീയാവേശം വിട്ട് അധ്യാപകർ ചിരിച്ചു തുടങ്ങി.
വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി പറഞ്ഞതിലും ഒരു മണിക്കൂർ നേരത്തെ എത്തിയതാണ് പ്രതിപക്ഷനേതാവിനെ വെട്ടിലാക്കിയത്. ആക്ഷേപം കേട്ടതായി നടിക്കാതെ ഉദ്ഘാടനത്തിനൊപ്പം അധ്യാപകർക്കൊരു ക്ലാസും നൽകിയാണ് മന്ത്രി മടങ്ങിയത്.