ആധാർ കാർഡിൽ കുരുങ്ങി സംസ്ഥാനത്ത് നൂറുകണക്കിന് അംഗപരിമിതർക്ക് ക്ഷേമപെൻഷൻ നഷ്ടമാവുന്നു. വൈകല്യങ്ങൾ മൂലം കാർഡ് എടുക്കാൻ സാധിക്കാത്തവർക്കും കിടപ്പ് രോഗികൾക്കുമാണ് ആധാർ കാർഡില്ലെന്ന പേരിൽ പെൻഷൻ നിഷേധിക്കുന്നത്. അംഗപരിമിതരുടെ വീട്ടിലെത്തി ആധാർ കാർഡ് എടുക്കാൻ സൗകര്യം ഒരുക്കുമെന്ന സർക്കാർ ഉറപ്പ് നടപ്പാകാത്തതും തിരിച്ചടിയായി.
പാതിതളർന്ന് തൃശൂർ മുണ്ടൂർ സ്വദേശി സി.വി. ആന്റണിക്ക് അംഗപരിമിതർക്കുള്ള പെൻഷനായിരുന്നു ഏക ആശ്രയം. പെൻഷൻ വേണമെങ്കിൽ ആധാർ കാർഡ് വേണമെന്നായപ്പോൾ വയ്യാത്ത ശരീരവുമായി ആന്റണി കാർഡിനായി അക്ഷയകേന്ദ്രത്തിലെത്തി. പക്ഷെ വൈകല്യം മൂലം വിരലുകളുടെയും കണ്ണിന്റെയും അടയാളം ഫോട്ടോയെടുപ്പിൽ ക്യത്യമായില്ല. അതോടെ ആധാറിനുള്ള അപേക്ഷയും തള്ളി. പെൻഷനും ഇല്ലാതായി.
കിടപ്പ് രോഗികളും ദുരിതത്തിലാണ്. ഇരുകാലുമില്ലാത്ത തൃശൂർ സ്വദേശി ത്രേസ്യാമ്മയ്ക്ക് ആധാർ കാർഡ് എടുക്കാൻ പോകാനാവാത്തതിന്റെ പേരിലാണ് പെൻഷൻ നിഷേധിച്ചത്. ഇത്തരത്തിൽ പതിനായിരത്തിലേറെപ്പേർക്ക് ഡിസംബർ മുതൽ പെൻഷൻ കിട്ടുന്നില്ലെന്നാണ് അംഗപരിമിതരുടെ സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നത്. തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പെൻഷൻ നൽകുകയോ അല്ലങ്കിൽ വീട്ടിലെത്തി കാര്ഡ് ലഭ്യമാക്കുകയോ ചെയ്ണമെന്നാണ് ആവശ്യം.