അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മലയാളിയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനായേക്കും. അടുത്തമാസം ഒന്നുമുതൽ കൊച്ചിയിൽ നടക്കുന്ന ദേശീയസമ്മേളനമായിരിക്കും തീരുമാനമെടുക്കുക. സംസ്ഥാന നേതൃനിരയിൽ തൽക്കാലം, മാറ്റം വേണ്ടെന്നാണ് ധാരണ·.
ദേശീയസമ്മേളനത്തിൽ എം.ബി.രാജേഷ് സ്ഥാനമൊഴിയുന്നതോടെയാണ് അഡ്വ. പി.എ.മുഹമ്മദ് റിയാസിന് നറുക്കുവീഴുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിച്ചതിലൂടെ ശ്രദ്ധേയനായ അദ്ദേഹം കുറച്ചുകാലമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയാണ്. സെക്രട്ടറിയായി ഒരുടേം മാത്രം പൂർത്തിയാക്കിയ ബംഗാൾ സ്വദേശി അഭയ് മുഖർജി തുടരാനാണ് സാധ്യത. അടുത്തമാസം ഒന്നുമുതൽ അഞ്ചുവരെ കൊച്ചിയിൽ നടക്കുന്ന ദേശീയ സമ്മേളനം തീരുമാനം കൈക്കൊള്ളും.
സെക്രട്ടറി എം.സ്വരാജും, പ്രസിഡന്റ് എ.എൻ.ഷംസീറും നിയമസഭാംഗങ്ങളായതോടെയാണ് സംസ്ഥാനനേതൃനിരയിൽ അഴിച്ചുപണിക്കുള്ള ചർച്ചകൾ സജീവമായത്. എന്നാൽ ഓഗസ്റ്റിൽ സി.പി.എം സംഘടനാ സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ, തിടുക്കത്തിൽ മാറ്റം വേണ്ടന്നാണ് ഡി.വൈ.എഫ്.ഐ ഫ്രാക്ഷനിലെ ധാരണ. ജനപ്രതിനിധികളാകുന്നവർ വർഗബഹുജനസംഘടനകളിൽ സജീവമാകുന്നില്ലെന്ന സി.പി.എം നിരീക്ഷണവും മാറ്റത്തിന് വിലങ്ങുതടിയായി. നേതൃമാറ്റമുണ്ടായാൽ പകരം, എസ്.സതീഷ്, ബിജു കണ്ടക്കൈ, നിതിൻ കണിച്ചേരി, മനു.സി.പുളിക്കൽ എന്നിവരുടെ പേരുകൾ സജീവമായിരുന്നു. ഇനി ഡി.വൈ.എഫ്.ഐ സംസ്ഥാനനേതൃനിരയിൽ അഴിച്ചുപണിയുണ്ടാകാൻ അടുത്തവർഷം സി.പി.എം പാർട്ടി കോൺഗ്രസ് കഴിയുംവരെ കാത്തിരിക്കണമെന്ന് ചുരുക്കം.