സംസ്ഥാനത്ത് 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് ആരംഭിക്കില്ല. വാക്സീൻ ക്ഷാമവും കേന്ദ്ര മാർഗ നിർദേശങ്ങൾ ലഭിക്കാത്തതുമാണ് കാരണം. 45 മേൽ പ്രായമുള്ളവരുടെ കുത്തിവയ്പ് തുടരും. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ വാക്സിനേഷൻ ഇല്ല.
18-നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡിനെതിരെ കുത്തിവയ്പിലൂടെ പ്രതിരോധം നേടാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഇവരുടെ വാക്സിനേഷനു വേണ്ടിയുള്ള മാർഗനിർദേശം സംസ്ഥാനം ഇതുവരെ പുറത്തിറക്കിയിട്ടില്ല. കേന്ദ്രത്തിൽ നിന്ന് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് മറുപടി. നല്കാൻ വാക്സീനും സ്റ്റോക്കില്ല. സംസ്ഥാനത്താകെ 4 ലക്ഷത്തോളം ഡോസ് വാക്സീനാണ് അവശേഷിക്കുന്നത്. 45 കഴിഞ്ഞവരുടെ ആദ്യ ഡോസ്, രണ്ടാം ഡോസ് കുത്തിവയ്പ് തുടരും.
തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും വാക്സിനേഷൻ ഉണ്ടാകില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർക്ക് അധിക ജോലികൾ ഉള്ളതിനാൽ ആണ് തീരുമാനം. കോട്ടയം ജില്ലയിലും ഇന്ന് കുത്തിവയ്പില്ല. വാക്സീൻ ലഭിക്കുന്ന മുറയ്ക്ക് പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്. കോഴിക്കോട് 10 ഉം പാലക്കാട് നാലും കേന്ദ്രങ്ങളിൽ മാത്രമാണ് കുത്തിവയ്‌പുള്ളത്. മറ്റ് ജില്ലകളിലും കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്.