തിരുവനന്തപുരത്തെ പട്ടികജാതി വികസന കോര്‍പ്പറേഷനിലെ ഫണ്ട് തട്ടിപ്പില്‍ ജീവനക്കാരടക്കം കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. മൂന്ന് വര്‍ഷത്തിലേറെയായി തട്ടിപ്പ് നടക്കുന്നൂവെന്നും കണ്ടെത്തല്‍. എന്നാല്‍ എത്ര രൂപ നഷ്ടമായെന്ന് തിട്ടപ്പെടുത്താന്‍ പട്ടികജാതി വികസന കോര്‍പ്പറേഷന് ഇതുവരെ സാധിച്ചില്ല. പ്രതികളെല്ലാം ഒളിവിലെന്നാണ് പൊലീസിന്റെയും വിശദീകരണം.
പട്ടികജാതി വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വീടുവയ്ക്കാനും വിവാഹത്തിനും പഠനത്തിനുെമല്ലാം അനുവദിച്ച ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വന്തം കീശിയിലാക്കി മാറ്റിയത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ജോലി ചെയ്യുന്ന രണ്ട് പേര്‍ ചേര്‍ന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ തട്ടിപ്പിന്റെ ആഴം ഏറുകയാണ്. സീനിയര്‍ ക്ളര്‍ക്ക് ആര്‍.യു.രാഹൂല്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 9 പേരുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. ഇതില്‍ കൊല്ലത്തെ സീനിയര്‍ ക്ളര്‍ക്കായ വനിതയടക്കം രണ്ട് ഉദ്യോഗസ്ഥര്‍കൂടിയുണ്ട്. ഇവരെയും പ്രതിചേര്‍ത്തതോടെ കേസിലെ ആകെ പ്രതികളുടെയെണ്ണം 11 ആയി. മാത്രവുമല്ല, രാഹൂല്‍ നടത്തിയത് വന്‍ തട്ടിപ്പെന്നാണ് പൊലീസിന്റെ നിഗമനം. 2018 മുതല്‍ തട്ടിപ്പ് തുടങ്ങി.
2021 ജനുവരി വരെ പണം തട്ടിയെടുത്തിട്ടുമുണ്ട്. അതുകൊണ്ട് നിലവിലുള്ളതിനേക്കാള്‍ കൂടുതല് പേര്‍ക്ക് പങ്കെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഹൂല്‍ തട്ടിയത് മൂന്നരലക്ഷം രൂപയെന്നാണ് പട്ടികജാതി വികസന കോര്‍പ്പറേഷന്‍ പറയുന്നതെങ്കിലും ഈ കണക്ക് ശരിയല്ലെന്നും പൊലീസ് കരുതുന്നു. എത്ര രൂപ നഷ്ടമായെന്ന് പരിശോധിച്ച് അറിയിക്കാന്‍ മ്യൂസിയം പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതേസമയം കേസെടുത്തതിനപ്പുറം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനുമായിട്ടില്ല.