കൂടെച്ചാടുന്നില്ലേയെന്ന് രാഹുൽ; കൈകൂപ്പി പ്രതാപൻ: ‘എന്റെ മക്കൾ നന്നേ ചെറുതാണ്...’

rahul-sea
SHARE

കൊല്ലം : ഉൾക്കടലിൽ, മത്സ്യത്തൊഴിലാളികൾക്കൊപ്പം മത്സ്യബന്ധനം നടത്തിയ രാഹുൽ ഗാന്ധിക്കൊപ്പം ടി.എൻ. പ്രതാപൻ എംപിയുമുണ്ടായിരുന്നു. ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചെന്ന് ടി.എൻ.പ്രതാപൻ. തന്നോടും കടലിലേക്ക് എടുത്തു ചാടാൻ പറ‍ഞ്ഞപ്പോൾ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോർത്ത് ഒഴിവാക്കിത്തരണം എന്നാണ് ടി.എൻ.പ്രതാപൻ പറഞ്ഞത്. അനുഭവക്കുറിപ്പ് ഇങ്ങനെ: ‘കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി’ എന്നൊരു പരിപാടി 2015 ൽ ചാവക്കാട്ടു നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അതു നടന്നില്ല. പിന്നീട് തൃപ്രയാറിൽ നടന്ന ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽയാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.

മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: ‘എനിക്കവരുടെ അധ്വാനം അടുത്തറിയണം.’ പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിന് വളരെ സൂക്ഷ്‌മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി, സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചു

ഉൾക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് അദ്ദേഹം. ചുറ്റിലും ഇരുൾ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണു ചിമ്മുന്നതു കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി. വല കെട്ടാൻ വേണ്ടി തൊഴിലാളിസുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽജി ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.

ഞാനും കെസിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്ധാളിച്ചു നിൽക്കെ, രാഹുൽജി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. ‘നിങ്ങൾ പേടിക്കേണ്ട, രാഹുൽജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്..’, രാഹുൽജിയുടെ പഴ്‌സനൽ അസിസ്റ്റന്റ് അലങ്കാർ ആണതു പറഞ്ഞത്. രാഹുൽജി ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളിസുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെസിയോടു ചാടാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്നു കൈകൂപ്പി. ‘അതെന്താ? ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?’ രാഹുൽജി വിടാൻ ഭാവമില്ല. ‘എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല...’ ഇതുകേട്ട രാഹുൽജി ചിരിച്ചു.

വലയടിച്ചു കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്കു കിട്ടിയില്ല. രാഹുൽജിക്കു വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം. അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മത്സ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.

തൊഴിലാളിസുഹൃത്തുക്കൾ കയ്യിൽ കരുതിയിരുന്ന മീൻ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം അതിശയം കൊണ്ടു. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടിൽനിന്ന് കാരിയർ വള്ളത്തിലേക്കു ഞങ്ങൾ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽനിന്ന് ചാടിയിറങ്ങി.

അല്പ സമയം കഴിഞ്ഞാൽ തങ്കശേരി കടപ്പുറത്ത് രാഹുൽജിയെ കാണാനും കേൾക്കാനും കൊതിച്ച് കാത്തുനിൽക്കുന്ന ആയിരങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം സ്നേഹത്തിന്റെ തുഴയെറിയും. അടിസ്ഥാന വർഗത്തിന്റെ അധ്വാനത്തോടൊപ്പവും അവരുടെ അഭിമാനത്തോടൊപ്പവും ചേർന്നുനിൽക്കുന്ന നിത്യവസന്തമായി രാഹുൽജി നമുക്കിടയിലുണ്ട്. ശത്രുക്കളെപ്പോലും അമ്പരപ്പിക്കുന്ന വിനയവും സ്നേഹവും മുഖമുദ്രയായ, ഒരുപക്ഷേ കാലത്തിനുപോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാൾ.. അതാണ് രാഹുൽജി – പ്രതാപൻ പറഞ്ഞു നിർത്തി.

MORE IN KERALA
SHOW MORE
Loading...
Loading...