വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തു നിന്ന് മാറി നില്‍ക്കാം എന്നറിയിച്ച് മഞ്ഞളാംകുഴി അലി എം.എല്‍.എ. കഴിഞ്ഞ 25 വര്‍ഷമായി പെരിന്തല്‍മണ്ണ, മങ്കട നിയസഭ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം അറിയിച്ച ശേഷമാണ് മാറി നില്‍ക്കാന്‍ തയാറാവുന്നത്. എന്നാല്‍ മുസ്ലീംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
വരുന്ന തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയിലോ മങ്കടയിലോ മഞ്ഞളാംകുഴി അലി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാമെന്ന അലിയുടെ അറിയിപ്പ്. നിയസഭയിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കാന്‍ പിന്‍മാറ്റം സഹായിക്കും. ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിയായി ലീഗിന്റെ ശക്തി കേന്ദ്രമായ മങ്കടയില്‍ 1996 ലാണ് ആദ്യ അങ്കം. ആദ്യ മല്‍സരത്തില്‍ കെ.പി.എ മജീദിനോട് പരാജയപ്പെട്ടെങ്കിലും 2001 ല്‍ അതേ കെ.പി.എ മജീദിനെ പരാജയപ്പെടുത്തി മങ്കട പിടിച്ചു. 10 വര്‍ഷം എം.എല്‍.എ ആയ ശേഷമാണ് മഞ്ഞളാംകുഴി അലിയുടെ മുസ്്ലീംലീഗിലേക്കുളള കൂടുമാറ്റം. സി.പി.എമ്മിന്റെ കൈവശമുണ്ടായിരുന്ന പെരിന്തല്‍മണ്ണ ലീഗിന് പിടിച്ചു കൊടുത്തു. കഴിഞ്ഞ 10 വര്‍ഷം മുസ്്ലീംലീഗ് എം.എല്‍.എ ആയിരിക്കെ നാലു വര്‍ഷം മന്ത്രിയുമായി. ഇനി മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുസ്്ലീംലീഗിലെ പ്രധാന നേതാക്കളെ അറിയിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 3 വട്ടം മല്‍സരിച്ചവരെ മാറ്റി നിര്‍ത്തുന്നത് പഠിക്കാന്‍ മുസ്്ലീംലീഗ് രൂപീകരിച്ച കമ്മിറ്റിയുടെ കണ്‍വീനറും അലിയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണങ്കില്‍ മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ പരിഗണന പട്ടികയില്‍ മഞ്ഞളാംകുഴി അലിയുടെ പേരു കൂടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.