കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മലപ്പുറം മാറഞ്ചേരി തുറുവാണം ദ്വീപില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കുടിവെള്ള ടാങ്ക് ഇപ്പോഴും നോക്കുകുത്തി. പദ്ധതി നിലച്ചതോടെ കാടുമൂടിയ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മൂന്ന് പതിറ്റാണ്ടായി മുടങ്ങി കിടക്കുന്ന പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തുറുവാണം ദ്വീപിലേയും സമീപ പ്രദേശങ്ങളിലേയും ശുദ്ധ ജല ക്ഷാമം പരിഹരിക്കുന്നതിനാണ് 30 വർഷം മുൻപ് ദ്വീപിൽ വെള്ളം ശേഖരിച്ചുവെയ്ക്കാനുള്ള ടാങ്ക് നിർമിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ മേൽ നോട്ടത്തിലായിരുന്നു പദ്ധതി. വീടുകളിലേക്ക് ശുദ്ധ ജലം എത്തിക്കുന്നതിനായി കിണര്‍ കഴിക്കുകയും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സാങ്കേതിക കാരണത്താൽ ലക്ഷങ്ങൾ മുടക്കിയ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വേനൽ കാലത്ത് 600ലേറെ പേർ താമസിക്കുന്ന ദ്വീപിൽ കടുത്ത ശുദ്ധക്ഷാമം നേരിടാറുണ്ട്. പദ്ധതി മുടങ്ങിയതോടെ വാട്ടർ അതോറിറ്റിയുടെ വടമുക്കിലെ വാട്ടർ ടാങ്കിൽ നിന്നാണ് ശുദ്ധ ജലം എത്തിക്കുന്നത്. മുടങ്ങി കിടക്കുന്ന ശുദ്ധ ജല പദ്ധതി പ്രവർത്തനം ആരംഭിക്കണമെന്നാണ് ദ്വീപുകാരുടെ ആവശ്യം.